ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധി വെട്ടിക്കുറച്ച സംഭവത്തിൽ കേന്ദ്രവുമായുള്ള കേരളത്തിന്റെ നിർണായക ചർച്ച വ്യാഴാഴ്ച. ചർച്ചയ്ക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാലടങ്ങുന്ന നാലംഗ സംഘം ഡൽഹിയിലെത്തി. കടമെടുക്കൽ പരിധി വെട്ടിക്കുറച്ചെന്ന് കാട്ടി കേരളം ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതി നിർദേശ പ്രകാരമാണ് ചർച്ച നടത്തുന്നത്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേതൃത്വം നൽകുന്ന സംഘത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരുമുണ്ടാകും.
കടമെടുപ്പ് പരിധിയടക്കമുള്ള സാമ്പത്തിക വിഷയത്തിൽ കേരള, കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ കോടതിയോട് ഇരുപക്ഷവും സമ്മതം അറിയിക്കുകയായിരുന്നു. സംസ്ഥാനം ഉന്നയിച്ച വിഷയങ്ങൾ സുപ്രീം കോടതി ഗൗരവമായി തന്നെ പരിഗണിച്ചു.