ന്യൂഡൽഹി: ചില്ലറ വിൽപ്പന വില പരമാവധി വർധിച്ച പ്രധാന ഉപഭോഗ കേന്ദ്രങ്ങളിൽ ഒരേ സമയം വിതരണം ചെയ്യുന്നതിനായി ആന്ധ്ര പ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മണ്ഡികളിൽ നിന്ന് തക്കാളി ഉടൻ സംഭരിക്കാൻ ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷനും (നാഫെഡ്) നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും (എൻസിസിഎഫ്) ഉപഭോക്തൃകാര്യ വകുപ്പ് നിർദേശം നൽകി.
നിലവിലെ വില അഖിലേന്ത്യാ ശരാശരിയേക്കാൾ കൂടുതലുള്ള കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരു മാസമായി ചില്ലറ വിൽപ്പന വിലയിലുണ്ടായ മൊത്തം വർധനയുടെ അടിസ്ഥാനത്തിലാണ് വിതരണം ലക്ഷ്യമിടുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയത്. ഡൽഹി- എൻസിആർ മേഖലയിലെ ഉപഭോക്താക്കൾക്ക് ഈ ആഴ്ച വെള്ളിയാഴ്ചയോടെ തക്കാളിയുടെ സ്റ്റോക്കുകൾ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ഡിസ്കൗണ്ട് വിലയിൽ വിതരണം ചെയ്യും.
വ്യത്യസ്ത അളവിലാണെങ്കിലും ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും തക്കാളി ഉത്പാദിപ്പിക്കുന്നു. രാജ്യത്തിന്‍റെ തെക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് പരമാവധി ഉത്പാദനം- ഇന്ത്യയുടെ മൊത്തം ഉൽപ്പാദനത്തിന്‍റെ 56 - 58%. തെക്കൻ, പടിഞ്ഞാറൻ മേഖലകൾ മിച്ചമുള്ള സംസ്ഥാനങ്ങളായതിനാൽ ഉത്പാദന സീസണുകളെ ആശ്രയിച്ച് മറ്റു വിപണികളിലേക്കും അതു നൽകുന്നു.
ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഏറ്റവും കൂടുതൽ വിളവെടുപ്പ്. ജൂലൈ- ഓഗസ്റ്റ്, ഒക്ടോബർ- നവംബർ മാസങ്ങൾ സാധാരണ തക്കാളി ഉത്പാദനം കുറയും. മൺസൂൺ കാലത്തോട് ചേർന്ന് വരുന്ന ജൂലൈയിൽ വിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളുണ്ട്. അപ്പോൾ ചരക്കുകൂലിയിലെ വർധനവും വിലക്കയറ്റത്തിനു കാരണമാകുന്നു.