ന്യൂഡല്‍ഹി: ഈ മാസം 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോൺഗ്രസ് അറിയിച്ചു. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യം 'ഇന്ത്യ' സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് തീരുമാനമെടുത്തിരുന്നില്ല.
അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ആര്‍എസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും കോൺഗ്രസ് പറയുന്നു. നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.