അലാഹാബാദ്: അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ച് രാമൻ ജനിച്ചതെന്നു വിശ്വസിക്കപ്പെടുന്ന പ്രദേശത്ത് ക്ഷേത്രം പണിയുന്നതിൽ വിജയം കണ്ട സംഘപരിവാറിന്‍റെ ശ്രദ്ധ മഥുരയിൽ കൃഷ്ണൻ ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തുള്ള മോസ്കിലേക്കു തിരിയുന്നു.
ഉത്തർ പ്രദേശിലെ മഥുരയിൽ, കൃഷ്ണജന്മഭൂമി ക്ഷേത്രത്തിനു സമീപത്തായുള്ള ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിച്ചുമാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇതു പ്രകാരം, അലാഹാബാദ് ഹൈക്കോടതിയെ സമീപിച്ച്, മോസ്കിൽ സർവേ നടത്താനുള്ള അനുമതിയും സമ്പാദിച്ചു കഴിഞ്ഞു. ഇതിനായി കോടതി പ്രത്യേകം കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് അഭിഭാഷക കമ്മിഷണർമാരായിരിക്കും സർവേയ്ക്ക് മേൽനോട്ടം വഹിക്കുക.
ഭഗവാൻ ശ്രീകൃഷ്ണ വിരാജ്‌മാൻ എന്ന പേരിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ കൂടി കക്ഷി ചേർത്ത് മറ്റ് ഏഴു പേർ ചേർന്നാണ് മോസ്കിൽ സർവേ നടത്താൻ ഉത്തരവിടണമെന്ന ഹർജി നൽകിയിരുന്നത്. മോസ്ക് ഇരിക്കുന്ന സ്ഥലത്തിന്‍റെ അടിയിലാണ് കൃഷ്ണന്‍റെ യഥാർഥ ജന്മസ്ഥലം എന്നാണ് ഇവരുടെ വാദം. ഈ മോസ്ക് ഒരുകാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നു എന്നും അവകാശപ്പെടുന്നു. താമര കൊത്തിയ തൂണും ശേഷനാഗത്തിന്‍റെ ചിത്രവുമൊക്കെയാണ് ഇതിനു തെളിവായി ഉണ്ടെന്നു പറയുന്നത്.