ഡെറാഡൂൺ: പ്രളയഭീതി ഒഴിയുന്ന ഉത്തരാഖണ്ഡിൽ ഇപ്പോൾ മുതലപ്പേടി. വെള്ളപ്പൊക്കത്തിൽ ഗംഗയും പോഷക നദികളും കരകവിഞ്ഞ് ഒഴുകിയതോടെയാണ് മുതലകൾ ജനവാസകേന്ദ്രത്തിൽ കുടുങ്ങിയത്.
മുതലകളെ വനം വകുപ്പ് പിടികൂടി പുഴയിലേക്ക് തന്നെ തിരികെ വിടുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ ലക്സർ, ഖാന്‍പൂർ പ്രദേശങ്ങളിലുള്ളവരാണ് മുതലയെ പേടിച്ച് കഴിയുന്നത്. ഇതിനകം 12 ഓളം മുതലകളെ പിടികൂടിയതാണ് അറിയുന്നത്. മുതലകളെ പിടികൂടുന്നതിനായി പ്രത്യേകമായി 25 പേരെ നിയമിച്ചിട്ടുമുണ്ട്.
കഴിഞ്ഞയാഴ്ച പെയ്ത കനത്തമഴയിൽ ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ലക്സർ, ഖാന്‍പൂർ പ്രദേശങ്ങളിൽ വെള്ളം കയറിയത്. ജലനിരപ്പ് കുറഞ്ഞപ്പോൾ മുതലകളിൽ ഭൂരിഭാഗവും പുഴയിലേക്ക് തന്നെ മടങ്ങിയെങ്കിലും ചിലത് ജനവാസ മേഖലകളിൽ പെട്ടുപോകുകയായിരുന്നു.