പ്രാഗ്: ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിങ് പന്നുനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ യുഎസിന് കൈമാറാമെന്ന് ചെക് കോടതി. പ്രാഗിലെ ഹൈക്കോടതിയാണ് ഗുപ്തയെ യുഎസിനു കൈമാറാമെന്ന് വിധിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പ്രാഗ് ഹൈക്കോടതി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. യുഎസ് പൗരത്വവും കനേഡിയൻ പൗരത്വവുമുളള്ള പന്നുനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ജൂൺ 30നാണ് നിഖിൽ ഗുപ്തയെ ചെക് റിപ്പബ്ലിക് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സർക്കാർ ഏജന്‍റുമാരുടെ നിർദേശപ്രകാരമാണ് കൊലപാതകശ്രമം നടന്നതെന്നാണ് യുഎസ് ആരോപിക്കുന്നത്.
വിഷയത്തിൽ ഇന്ത്യ രൂപീകരിച്ച അന്വേഷണ കമ്മിറ്റിയുടെ അന്വേഷണം തുടരുകയാണ്. തന്നെ അറസ്റ്റ് ചെയ്തതിനു പിന്നിൽ രാഷ്ട്രീയവും സൈനികവുമായ കാരണങ്ങളുണ്ടെന്നാണ് നിഖിൽ ഗുപ്ത ആരോപിക്കുന്നത്.
ഹൈക്കോടതി വിധി പ്രതികൂലമായ സാഹചര്യത്തിൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതിയെ സമീപിക്കുമെന്നും നിഖിലിനെ യുഎസിനു കൈമാറരുതെന്ന് ആവശ്യപ്പെട്ട് സമാന്തരമായി നീതിന്യായ വകുപ്പു മന്ത്രിക്ക് അപേക്ഷ നൽകുമെന്നും നിഖിലിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.