ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ സമഗ്രമായി പൊളിച്ചെഴുതുന്ന മൂന്നു സുപ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇന്ത്യൻ ശിക്ഷാ നിയമം , ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), തെളിവു നിയമം എന്നിവയ്ക്കു പകരമായി മൂന്നു ബില്ലുകൾ അവതരിപ്പിച്ചത്. നിലവിലുള്ള നിയമങ്ങൾ ബ്രിട്ടിഷ് ഭരണകാലത്തേതാണെന്നും ഇവ പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്നും ബിൽ അവതരിപ്പിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു. മൂന്നു ബില്ലുകളും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിട്ടതായി സ്പീക്കർ ഓം ബിർള അറിയിച്ചു.
കേസുകളില്‍ ശിക്ഷാ അനുപാതം 90 ശതമാനത്തിന് മുകളില്‍ എത്തിക്കുകയാണു ലക്ഷ്യം. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നു ബില്ലിൽ പറയുന്നു. 2020ലാണ് മൂന്നു നിയമങ്ങളുടെയും പരിഷ്കരണത്തിന് അന്നത്തെ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന പ്രൊഫസര്‍ ഡോ രണ്‍ബീര്‍ സിങ് അധ്യക്ഷനായി സമിതി രൂപീകരിച്ചത്. അന്നത്തെ എന്‍എല്‍യു-ഡി രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ. ജി.എസ്. ബാജ്പേയ്, ഡിഎന്‍എല്‍യു വിസി പ്രൊഫസര്‍ ഡോ ബല്‍രാജ് ചൗഹാന്, മുതിര്‍ന്ന അഭിഭാഷകന് മഹേഷ് ജഠ്മലാനി എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
പോക്സോ കേസിൽ വധശിക്ഷ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ വധശിക്ഷ ലഭിക്കാം. എല്ലാത്തരത്തിലുള്ള കൂട്ടബലാത്സംഗങ്ങൾക്കും 20 വർഷം/ ജീവപര്യന്തം തടവ്. ജോലി, വിവാഹം തുടങ്ങി വിവിധ പ്രലോഭനങ്ങളുടെ പേരിലുള്ള ബലാത്സംഗക്കേസുകളിൽ ശിക്ഷയ്ക്ക് പ്രത്യേക സെക്ഷൻ. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇരകളുടെ മൊഴി രേഖപ്പെടുത്തുന്നതിന്റെ വിഡിയൊ ദൃശ്യം നിർബന്ധം.
തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്തു വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്നു വർഷം തടവും പിഴയും. സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്/ പത്ത് വർഷം തടവും പിഴയും.
പുതിയ നിയമങ്ങൾ, സവിശേഷതകൾ
ആൾക്കൂട്ട കൊലപാതകങ്ങൾ നേരിടാൻ പ്രത്യേക സെക്ഷൻ. 7 വർഷം തടവ് മുതൽ ഗൗരവമനുസരിച്ച് ജീവപര്യന്തം തടവും വധശിക്ഷയും വരെ ലഭിക്കാം.
ഏതു പൊലീസ് സ്റ്റേഷനിലും എഫ്ഐആർ ഫയൽ ചെയ്യാൻ പൗരന്മാർക്ക് സാഹചര്യമൊരുക്കുന്ന സീറോ എഫ്ഐആർ സെക്ഷൻ. ഇതു 15 ദിവസത്തിനുള്ളിൽ കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസിനു കൈമാറണം.
സംഘടിത കുറ്റകൃത്യം, ഭീകരപ്രവർത്തനം, പിടിച്ചുപറി തുടങ്ങിയവയ്ക്കെതിരേ പുതിയ സെക്ഷനുകൾ
എക്സ് പാർട്ടി വിചാരണയ്ക്കും രാജ്യം വിട്ട കുറ്റവാളികൾക്കു ശിക്ഷ വിധിക്കാനും വ്യവസ്ഥ
പരാതി നൽകി 120 ദിവസത്തിനുശേഷവും നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി
എഫ്ഐആർ രജിസ്ട്രേഷൻ മുതൽ കുറ്റപത്രവും വിധിന്യായവും വരെ ഡിജിറ്റൽ രേഖകളാക്കണം.
ക്രോസ് വിസ്താരമുൾപ്പെടെ വിചാരണ വിഡിയൊ കോൺഫറൻസിങ്ങിലൂടെ സുഗമമാക്കാം.
ഏഴു വർഷമോ അതിലധികമോ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഇരയെ കേൾക്കാതെ പിൻവലിക്കരുത്.