ന്യൂഡൽഹി: ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി ലോക്സഭയിൽ സമർപ്പിച്ചു. 12 മണിക്ക് വോട്ടെടുപ്പ് നടത്താനായി ലോക്സഭ ചേര്‍ന്നപ്പോൾ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുയര്‍ത്തിയത്. തൃണമൂൽ എംപിമാർ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ബഹളം വച്ചു. റിപ്പോർട്ടിൽ ചർച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ ലോക്സഭ 2 മണിവരെ നിര്‍ത്തിവച്ചു.
മഹുവയ്ക്കെതിരെയുള്ള നടപടി രാഷ്ട്രീയ വൈരാഗ്യം മുലമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അവസാന നിമിഷം വരെ പോരാടുമെന്ന് മഹുവ പ്രതികരിച്ചിരുന്നു.
അതിനിടെ, റിപ്പോർട്ടിലെ ഒരു ഖണ്ഡിക പൂർണമായും എത്തിക്സ് കമ്മിറ്റി യോഗത്തിലെ തന്‍റെ പെരുമാറ്റത്തെക്കുറിച്ചാണെന്ന ആരോപണവുമായി ബിഎസ്പി എംഡി ഡാനിഷ് അലി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ട് സഭയിൽ വയ്ക്കും മുൻപ് ഇക്കാര്യത്തിൽ തനിക്കു വ്യക്തത വേണമെന്നും ഏതെങ്കിലും അംഗത്തെക്കുറിച്ച് ഇങ്ങനെ പറയാൻ സമിതിക്ക് അധികാരമില്ലെന്നും വിശദീകരിച്ച് ഡാനിഷ് അലി, സ്പീക്കർ ഓം ബിർളയ്ക്കു കത്തു നൽകി. കഴിഞ്ഞ ഒമ്പതിന് വിനോദ് സോൻകറുടെ അധ്യക്ഷതയിൽ ചേർന്ന എത്തിക്സ് കമ്മിറ്റി മഹുവയെ ലോക്സഭയിൽ നിന്നു പുറത്താക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.