ഷിംല: കനത്ത മഴയും മഞ്ഞും ഹിമാചൽ പ്രദേശിലെ ജനജീവിതം ദുസ്സഹമാക്കുന്നു. ലാഹോൾ- സ്പിതി, കിന്നോർ ജില്ലകളിലാണ് മഞ്ഞും മഴയും കനത്തിരിക്കുന്നത്. നാലു ദേശീയ പാതകൾ അടക്കം 350 പാതകൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇടിമിന്നലും ആലിപ്പഴം വീഴ്ചയും കനത്ത മനയും കാലാവസ്ഥാ വിഭാഗം പ്രവചിച്ചിട്ടുണ്ട്. ശനിയാഴ്ച മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ഗോണ്ട്ലയിൽ 61.2 സെന്‍റിമീറ്റർ മഞ്ഞു വീഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മണാലിയിൽ 84 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഞ്ഞും മഴയും തുടർന്നേക്കും.