ബംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള ബസുകളിൽ ഇനി സ്ത്രീകൾക്ക് സൗജന്യ യാത്ര. വിധാൻ സൗധയ്ക്കു മുന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ "ശക്തി' എന്ന പേരിലുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന്, തെരഞ്ഞെടുക്കപ്പെട്ട സ്ത്രീ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും വിധാൻ സൗധയിൽ നിന്ന് മജസ്റ്റിക്കിലേക്ക് നടത്തിയ ബസ് യാത്രയിൽ സൗജന്യ യാത്രയ്ക്കുള്ള ശക്തി സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ സേവാ സിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സ്മാർട്ട് കാർഡുകൾ സ്വന്തമാക്കാമെന്നു മുഖ്യമന്ത്രി. ഇതു ലഭ്യമാകും വരെ കേന്ദ്ര സർക്കാരോ കർണാടക സർക്കാരോ അംഗീകരിച്ച ഐഡി കാർഡ് മതിയാകും.
സംസ്ഥാനത്തെ 41.8 ലക്ഷം സ്ത്രീകൾക്കാണ് ഓർഡിനറി മുതൽ എക്സ്പ്രസ് വരെയുള്ള ബസുകളിൽ യാത്രാ സൗജന്യം. പ്രതിവർഷം 4051.56 കോടിയുടെ അധികബാധ്യതയാണ് ഇതുമൂലം സർക്കാരിനുണ്ടാകുക. സ്വകാര്യമേഖലയിലടക്കം ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരും ഇടത്തരക്കാരുമായ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരുടെ കുടുംബങ്ങളുടെ പ്രതിമാസ ചെലവിൽ യാത്രക്കൂലി ഒഴിവാകുന്നത് വലിയ മാറ്റം സൃഷ്ടിക്കും. സ്ത്രീകളുടെ മുഖങ്ങളിൽ ആശ്വാസത്തിന്റെ പുഞ്ചിരി നൽകുന്നതാണു പദ്ധതി. സ്ത്രീകളെ പിന്തുണയ്ക്കുന്നതാണു തന്റെ സർക്കാരെന്നും സിദ്ധരാമയ്യ. 200 യൂണിറ്റ് വൈദ്യുതി സൗജന്യം ഉൾപ്പെടെ പദ്ധതികൾ വൈകാതെ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ 18,609 ബസുകളിൽ ഇനി വിദ്യാർഥിനികളും വീട്ടമ്മമാരുമടക്കം മുഴുവൻ സ്ത്രീകൾക്കും സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാനത്തിനു പുറത്തേക്കു സർവീസ് നടത്തുന്ന ബസുകളിൽ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ വരെ മാത്രമേ സൗജന്യ യാത്ര അനുവദിക്കൂ.