ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ആർജെഡി നേതാവ് തേജസ്വി യാദവിന് വീണ്ടും സമൻസ് അയച്ച് ഇഡി. ജനുവരി 5ന് ഹാജരാകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബർ 22ന് ചോദ്യം ചെയ്യസിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ഇതിനു മുൻപും തേജസ്വിക്ക് സമൻസ് അയച്ചിരുന്നു.
എന്നാൽ അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായില്ല. ഇതേ തുടർന്നാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. തേജസ്വിയുടെ പിതാവും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതിക്കേസിലാണ് അന്വേഷണം തുടരുന്നത്.
അതേ സമയം കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇഡിക്കു മുൻപിൽ ഹാജരായി.
2011ൽ ചൈനീസ് പൗരന്മാർക്ക് വിസ നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് കാർത്തി ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്.