ന്യൂഡൽഹി: ഇന്ത്യയുടെ ആതിഥേയത്വത്തിൽ ജി20 രാഷ്ട്രങ്ങളുടെ പതിനെട്ടാം ഉച്ചകോടിക്ക് ഇന്നു തുടക്കം. ഡൽഹിയിലെ പ്രഗതി മൈതാനിൽ നവീകരിച്ച ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലാണു രാഷ്ട്രനേതാക്കളുടെ ദ്വിദിന ഉച്ചകോടി. കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യ മുന്നോട്ടുവച്ച "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന വിഷയത്തിലാണ് ഇത്തവണ പ്രധാന ചർച്ച. കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, ദാരിദ്ര്യ- അസമത്വ നിർമാർജനം, സമാധാനം- സുരക്ഷ, സാങ്കേതിക വിദ്യ, നൂതനാശയങ്ങൾ, കൃഷി വികസനം തുടങ്ങി വിവിധ വിഷയങ്ങളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിനെപ്പറ്റി ചർച്ച നടക്കും. തുടർന്ന് സംയുക്ത പ്രഖ്യാപനത്തിനും ശ്രമമുണ്ടാകും.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ആദ്യ ജി20 ഉച്ചകോടിയിൽ ഉത്പാദനപരമായ ചർച്ചകൾ നടക്കുമെന്നു പ്രത്യാശിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. മനുഷ്യകേന്ദ്രീകൃതവും സമഗ്രവുമായ വികസനത്തിന്റെ പുതിയ പാതയ്ക്ക് ഉച്ചകോടി തുടക്കമിടുമെന്നും അദ്ദേഹം.
ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടങ്ങി നേതാക്കൾ ഇന്നലെ ഡൽഹിയിലെത്തി. ആസിയാൻ ഉച്ചകോടിക്കായി ജക്കാർത്തയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഡൽഹിയിലെത്തിയശേഷം ജോ ബൈഡൻ, ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗന്നാഥ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സേനയ്ക്കായി ജെറ്റ് എൻജിൻ, ഡ്രോണുകൾ തുടങ്ങിയവ വാങ്ങുന്നതു സംബന്ധിച്ചു ബൈഡനുമായി മോദി സംസാരിച്ചു. മറ്റു നേതാക്കളുമായും മോദി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. പ്രസിഡന്റായശേഷം ബൈഡന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഇന്ത്യൻ വംശജൻ കൂടിയായ ഋഷി സുനക്കിനും യുകെ പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഭാര്യ അക്ഷത മൂർത്തിക്കൊപ്പം എത്തിയ ഋഷി സുനക്ക് താൻ ഇന്ത്യയുടെ മരുമകനാണെന്നും പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയ്ക്ക് ഏറെ തലവേദനയുയർത്തുന്ന ഖാലിസ്ഥാൻ പ്രശ്നത്തിലും കർക്കശമായി നടപടിയെടുക്കുമെന്ന് അദ്ദേഹം. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരേയുണ്ടായ ആക്രമണത്തിലടക്കം കടുത്ത നടപടികൾ സ്വീകരിക്കുമെന്നു സുനക് അറിയിച്ചു.
19 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചൈനയും റഷ്യയും മാത്രമാണു രാഷ്ട്ര നേതാക്കളെ അയയ്ക്കുന്നതിൽ നിന്നു വിട്ടുനിന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനു പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനു പകരം പ്രധാനമന്ത്രി ലി ചിയാങ്ങുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നേതാക്കളിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഒഴികെയുള്ളവരെല്ലാം ഇന്നലെയെത്തി. ഷോൾസ് ഇന്നു രാവിലെയെത്തും.
നേതാക്കൾക്ക് ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു അത്താഴ വിരുന്ന് നൽകും. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്ങും എച്ച്.ഡി. ദേവഗൗഡയുമുൾപ്പെടെയുള്ളവർ വിരുന്നിൽ പങ്കെടുക്കും. അതേസമയം, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ക്ഷണിച്ചില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ഉച്ചകോടി പ്രമാണിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇന്നലെ മുതൽ സ്കൂളുകൾക്കും ഓഫിസുകൾക്കും അവധിയാണ്. പൊതുഗതാഗതത്തിനും നിയന്ത്രണമുണ്ട്. കേന്ദ്ര മന്ത്രിമാരടക്കം സമ്മേളന പ്രതിനിധികൾക്കായി പ്രത്യേക ബസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.