അമ്രേലി: ഗുജറാത്തിൽ പെൺസിംഹത്തെ കടലിൽ മുങ്ങിച്ചത്ത നിലയിൽ കണ്ടെത്തി. അമ്രേലി ജില്ലയിലെ തീരദേശ ഗ്രാമായ ധാര ബാന്ദറിൽ നിന്നാണ് പെൺ സിംഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനു പിന്നാലെയാണ് സിംഹം ചത്തത് കടലിൽ മുങ്ങിയാണെന്ന് സ്ഥിരീകരിച്ചതെന്ന് വനംവകുപ്പ് മേധാവി ജുനഗാധ് കെ. രമേഷ് വ്യക്താക്കി. 9 വയസു വരെ പ്രായം കണക്കാക്കുന്ന സിംഹത്തിന്‍റെ മൃതദേഹം ഫെബ്രുവരി 15നാണ് ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്. പരിശോധനയിൽ സിംഹത്തിന്‍റെ നഖങ്ങൾക്കോ പല്ലുകൾക്കോ കേടുപാടുകളഅ് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് പോസ്റ്റുമോർട്ടത്തിനയച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണം എന്നു വ്യക്തമായതായി അധികൃതർ പറയുന്നു.
നിലവിൽ സിംഹത്തിന്‍റെ ആന്തരികാവയവങ്ങളുടെ സാംപിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു കൊടുത്തിരിക്കുകയാണ്. ഇതിൽ സംശയാസ്പദമായി യാതൊന്നും ഇല്ലെന്നും അപൂർവമായാണെങ്കിൽ തീരദേശപ്രദേശങ്ങളിൽ സിംഹങ്ങൾ മുങ്ങിച്ചാകാറുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഗുജറാത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ 239 സിംഹങ്ങളാണ് ചത്തത്. ഇതിൽ 29 സിംഹങ്ങൾ ചത്തത് അസ്വാഭാവിക കാരണങ്ങളാലാണെന്ന് വനംവകുപ്പ് മന്ത്രി ഗുജറാത്ത് നിയമസഭയെ അറിയിച്ചിരുന്നു.