ഹൈദരാബാദ്: രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ഇല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ. തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ അമിത് ഷാ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഹലാൽ ഉത്പന്നങ്ങളുടെ നിർമാണവും വിൽപ്പനയും സംഭരണവും നിരോധിച്ചിരുന്നു. കയറ്റുമതിക്കുള്ള ഉത്പന്നങ്ങൾക്കു മാത്രമേ ഇളവു നൽകൂ എന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിലപാടിനെക്കുറിച്ച് ചോദ്യമുയർന്നത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിനാണ് ഗുണനിലവാര പരിശോധനയ്ക്കും സർട്ടിഫിക്കെറ്റ് നൽകാനുമുളള അധികാരമെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു ഉത്തർ പ്രദേശ് സർക്കാരിന്‍റെ നടപടി. ഹലാൽ മുദ്ര വഴി സമൂഹത്തിൽ വേർതിരിവുണ്ടാക്കാനും ഒരു വിഭാഗത്തിന് അന്യായമായ നേട്ടമുണ്ടാക്കാനുമാണു ശ്രമമെന്നും യുപി സർക്കാർ പറഞ്ഞിരുന്നു.