ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ മാലദ്വീപ് സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ. മാലദ്വീപ് സ്ഥാനപതിയായ ഇബ്രാബിം ഷഹീബിനെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയത്. മാലദ്വീപിലെ മൂന്നു ഉപ മന്ത്രിമാരാണ് എക്സിലൂടെ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ചു കൊണ്ട് പോസ്റ്റിട്ടത്. ഇതേത്തുടർന്ന് മൂന്നു പേരെയും മാലദ്വീപ് ഞായറാഴ്ച തന്നെ പുറത്താക്കിയിരുന്നു.
യുവജനകാര്യ സഹമന്ത്രിമാരായ മാൽഷ ശരീഫ്, മറിയം ഷ്യുന, അബ്ദുല്ല മഹ്സൂം മജീദ് എന്നിവരെയാണ് പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഞായറാഴ്ച തന്നെ ഇന്ത്യ വിഷയത്തിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ സമൂഹമാധ്യമങ്ങളിൾ പങ്കു വച്ചത് ഉപമുഖ്യമന്ത്രിമാരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്യത്തിന്‍റെ അഭിപ്രായമെല്ലെന്നും മാലദ്വീപ് വ്യക്തമാക്കിയിട്ടുണ്ട്.