വെരവൽ: ഗുജറാത്തിലെ സോമേശ്വര ക്ഷേത്രത്തിൽ വീണ്ടും ദർശനം നടത്തി ഇസ്രൊ ചെയർമാൻ എസ്. സോമനാഥ്. വ്യാഴാഴ്ച ക്ഷേത്ര ദർശനത്തിനു ശേഷം സോമേശ്വർ മഹാ പൂജ നടത്തിയ ചെയർമാൻ ക്ഷേത്രത്തിലെ യജ്ഞത്തിലും പങ്കാളിയായി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുക എന്നത് നമ്മുടെ സ്വപ്നമായിരുന്നു. ഭഗവാൻ സോമനാഥന്‍റെ അനുഗ്രത്താൽ അതു നമുക്ക് യാഥാർഥ്യമാക്കാൻ സാധിച്ചു.
ഭഗവാന്‍റെ അനുഗ്രഹമില്ലായിരുന്നുവെങ്കിൽ ചാന്ദ്രദൗത്യം വിജയിക്കുമായിരുന്നില്ല. ചന്ദ്രനിലിറങ്ങുക എന്നത് ഒരുപാട് സ്വപ്നങ്ങളിൽ ഒന്നു മാത്രമാണ്. ഇനിയും നമുക്കു മുന്നിൽ ഒരുപാട് ദൗത്യങ്ങളുണ്ട്. അതിനു വേണ്ട ശക്തി ലഭിക്കാൻ ദൈവാനുഗ്രഹം വേണം. അതിനായാണ് താൻ വീണ്ടും ക്ഷേത്രത്തിലെത്തിയതെന്നും അദ്ദേഹം ക്ഷേത്രദർശനത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ക്ഷേത്രത്തിൽ നിന്ന് നാലു കിലോമീറ്റർ ദൂരെ ശ്രീകൃഷ്ണൻ അന്ത്യശ്വാസം വലിച്ച സ്ഥലമെന്ന് വിശ്വസിക്കുന്ന ഭാൽക തീർഥത്തിലും ചെയർമാൻ ദർശനം നടത്തി.