ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിലേക്കുള്ള ക്ഷണത്തില്‍ തങ്ങളുടെ നിലപാട് നേരത്തെ അറിയിച്ചതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. ഞങ്ങളെ കെണിയില്‍പ്പെടുത്താനൊന്നും ബിജെപിക്ക് പറ്റില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. ഇത്തരം കാര്യങ്ങളെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്നതിനോട് കോണ്‍ഗ്രസിന് ഒരു കാരണവശാലും യോജിപ്പില്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദവുമില്ല. കെപിസിസി പ്രസിഡന്‍റ് പറഞ്ഞ കാര്യം കെപിസിസി പ്രസിഡന്‍റിനോട് ചോദിക്കണമെന്നും കെ. സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണെന്നും അല്ലാതെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അല്ലന്നും കെ. സുധാകരന്‍ പറഞ്ഞു. വിഷയത്തില്‍ കെപിസിസിയോട് അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കും. സമസ്തയ്ക്ക് അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് ദേശീയ നേതൃത്വമാണെന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു. സിപിഎമ്മിന് മതവിശ്വാസമില്ലാത്തതിനാല്‍ എളുപ്പത്തില്‍ ഒരു തീരുമാനം എടുക്കാം. എന്നാല്‍ കോണ്‍ഗ്രസ് അതുപോലെയല്ലെന്നും തരൂര്‍ പറഞ്ഞു.