ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന ബഹുമതി. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ഇന്ന് ആഘോഷിക്കാനിരിക്കെയാണു രാഷ്ട്രപതി ഭവന്റെ പ്രഖ്യാപനം. സാമൂഹിക നീതിയുടെ മുദ്രാദീപമാണ് കർപൂരി ഠാക്കൂറെന്ന് പുരസ്കാര പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അധഃസ്ഥിതരുടെ ഉന്നമനത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും ദീർഘദർശിത്വമുള്ള നേതൃത്വവും രാജ്യത്തിന്റെ സാമൂഹിക- രാഷ്ട്രീയ ഘടനയിൽ ഠാക്കൂറിന്റെ മുദ്ര പതിപ്പിച്ചെന്നും പ്രധാനമന്ത്രി. 1970 ഡിസംബർ മുതൽ 1971 ജൂൺ വരെയും 1977 ഡിസംബർ മുതൽ – 1979 ഏപ്രിൽ വരെയുമാണു ഠാക്കൂർ ബിഹാർ മുഖ്യമന്ത്രിയായിരുന്നത്. ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ കോൺഗ്രസിതര മുഖ്യമന്ത്രിയാണ് അദ്ദേഹം. 1924 ജനുവരി 14ന് ബിഹാറിലെ പിതൗഞ്ചിയ ഗ്രാമത്തിൽ പിന്നാക്ക സമുദായാംഗമായി ജനിച്ച ഠാക്കുർ 1988 ഫെബ്രുവരി 17നാണ് 64ാം വയസിൽ മരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണു ബിഹാർ രാഷ്ട്രീയത്തിൽ ഇന്നും വലിയ ആരാധകരുള്ള ഠാക്കൂറിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകുന്നത്. ബിഹാറിൽ പ്രധാന സഖ്യകക്ഷിയായിരുന്ന ജെഡിയു പ്രതിപക്ഷ പാളയത്തിൽ നിൽക്കുകയും മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നു റിപ്പോർട്ടുകൾ വരികയും ചെയ്യുന്നതിനിടെ, ബിജെപിയുടെ തന്ത്രപരമായ രാഷ്ട്രീയ നീക്കം കൂടിയായാണ് ഈ ബഹുമതി പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷ സഖ്യവുമായി ഇടഞ്ഞുനിൽക്കുന്ന ജെഡിയുവിനെ തിരികെ എത്തിക്കാനുള്ള തന്ത്രത്തിന്റെ തുടക്കമായും ഇതു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
സർക്കാർ ജോലികളിൽ ഒബിസി വിഭാഗത്തിന് 26 ശതമാനം സംവരണം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയാണു ഠാക്കൂർ. ഒബിസി വിഭാഗക്കാർക്കായുള്ള മുംഗേരി ലാൽ കമ്മിഷന്റെ നിർദേശപ്രകാരമായിരുന്നു ഈ നടപടി. പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിലേക്കു നയിച്ചതും ബിഹാറിലെ സംവരണമായിരുന്നു. വിദ്യാർഥിയായിരിക്കെ എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ ഠാക്കുർ പിന്നീട് റാംമനോഹർ ലോഹ്യയുടെ അനുയായിയായി മാറി. സ്കൂളുകളിൽ ഇംഗ്ലിഷ് വിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി, ഭൂപരിഷ്കരണം തുടങ്ങിയ നടപടികളും ഠാക്കൂറിനെ പിന്നാക്കക്കാരുടെ ഹീറോയാക്കി മാറ്റി.