ന്യൂഡൽഹി: ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ പി പി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിൻവലിച്ച് ഉത്തരവിറക്കിയത്.
കേസിൽ സെഷൻസ് കോടതിയുടെ വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നിട്ടും തനിക്കെതിരെയുള്ള അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിൻവലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹർജി ഇന്നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അതേസമയം ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫൈസലും കോടതിയെ സമീപിച്ചത്. ഇവ രണ്ടും ഒന്നിച്ച് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.