കൊൽക്കത്ത: സന്ദേശ്ഖാലി ആക്രമണത്തിന്‍റെ മുഖ്യപ്രതി തൃണമൂൽ നേതാവ് ശൈവ് ഷാജഹാൻ അറസ്റ്റിൽ. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കയ്യേറ്റം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ നോർച്ച് 24 പർഗാനാസ് ജില്ലയിൽ നിന്ന് ബുധനാഴ്ച അർധരാത്രിയോടെ ബംഗാൾ പൊലീസിന്‍റെ പ്രത്യേക സംഘമാണ് പിടികൂടിയത്.
ഷെയ്ഖ് ഷാജഹാനും അനുയായികൾക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഇതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 2019 ൽ മൂന്നു ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ.
ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന പൊലീസിനു പുറമേ ഇഡിക്കും സിബിഐക്കും അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാൾ പൊലീസ് ഇയാളെ പിടികൂടിയത്.