ഇംഫാൽ: നിരോധനം പ്രാബല്യത്തിലിരിക്കേ ഇന്‍റർനെറ്റ് ലഭ്യമാക്കിയ സ്വകാര്യ ടെലികോം കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി മണിപ്പൂർ സർക്കാർ. ഇപ്പോഴും ഇന്‍റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന ബിഷ്ണുപുർ, ചുരാചന്ദ്പുർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ സെപ്റ്റംബർ 20ന് ഇന്‍റർനെറ്റ് ലഭ്യമായി എന്നു കണ്ടെത്തിയതിനെത്തുടർന്നാണ് എയർടെല്ലിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഗുരുതരമായ പാളിച്ചയാണ് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ പ്രകോപനപരമായ സന്ദേശങ്ങളും വിഡിയോകളും ഫോട്ടോകളും പടരുന്നത് സംഘർഷത്തെ ശക്തമാക്കുവാൻ പ്രാപ്തമാണെന്നുമാണ് സർക്കാർ ആരോപിക്കുന്നത്. സർക്കാർ ഉത്തരവ് ലംഘിച്ചതിൽ വിശദീകരണം വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം കർഫ്യൂ ഏർപ്പെടുത്തിയ ഇംഫാലിലെ രണ്ടു ജില്ലകളിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്.