കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ. മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്‍റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള മുഹമ്മദ് ഫൈസലിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് നടപടി.
ഇതോടെ കേസിൽ ശിക്ഷിക്കപ്പെട്ട ജനുവരി 11 മുതൽ ലോക്സഭയിൽ നിന്നും മുഹമ്മദ് ഫൈസൽ അയോഗ്യനാവും.
വധശ്രമ കേസില്‍ മുഹമ്മദ് ഫൈസലിനെതിരെ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. കേസിൽ കവരത്തി സെഷൻസ് കോടതി വിധിച്ച 10 വർഷം തടവു ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയായിരുന്നു.