ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജി അന്ത്യ വിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി പുഷ്പ്പാർച്ചന നടത്തി. മറ്റ് പ്രമുഖ ബിജെപി നേതാക്കളും മോദിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. എൻഡിഎ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തതിനു പിന്നാലെ മോ ദി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് നൽകിയ രാഷ്ട്രപതി സർക്കാരുണ്ടാക്കാൻ മോദിയെ ക്ഷണിക്കുകയായിരുന്നു.പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. മാത്രമല്ല, പാർട്ടി പ്രാധാന്യം കൽപ്പിക്കുന്ന വിദ്യാഭ്യാസ -സാംസ്ക്കാരിക വകുപ്പുകളും സഖ്യകക്ഷികൾക്ക് നൽകാൻ സാധ്യത കുറവാണ്. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും, സുരേഷ് ഗോപിയും ഇന്ന് സത്യ പ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.