സാമൂഹ്യനീതിക്കായി നടത്തിയ അശ്രാന്ത പരിശ്രമത്തിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിൽ മികച്ച സ്വാധീനം ചെലുത്തിയ ജൻ നായക് കർപൂരി ഠാക്കൂറിന്റെ ജന്മശതാബ്ദിയാണ് ഇന്ന്. കർപൂരി ഠാക്കൂറിനെ കാണാൻ എനിക്ക് ഒരിക്കലും അവസരം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന കൈലാസ്പതി മിശ്രയിൽ നിന്ന് അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലൊന്നായ "നായി' സമാജത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഏറെ പ്രതിബന്ധങ്ങളെ അതിജീവിച്ച അദ്ദേഹം നിരവധി നേട്ടങ്ങള്‍ കൈവരിക്കുകയും സാമൂഹ്യ അഭിവൃദ്ധിക്കായി പ്രവർത്തിക്കുകയും ചെയ്തു.
ലാളിത്യത്തിന്റെയും സാമൂഹ്യനീതിയുടെയും ഇരട്ട സ്തംഭങ്ങളെ ആധാരമാക്കിയായിരുന്നു ജന നായക് കര്‍പൂരി ഠാക്കൂറിന്റെ ജീവിതം. ലളിതമായ ജീവിതശൈലിയും വിനയപ്രകൃതവും അവസാന ശ്വാസംവരെ അദ്ദേഹത്തെ സാധാരണക്കാരിലൊരാളാക്കി മാറ്റി. അദ്ദേഹത്തിന്റെ ലാളിത്യം ഉയർത്തിക്കാട്ടുന്ന നിരവധി കഥകളുണ്ട്. മകളുടെ കല്യാണം ഉൾപ്പെടെ വ്യക്തിപരമായ കാര്യങ്ങൾക്ക് സ്വന്തം പണം അദ്ദേഹം എങ്ങനെ ചെലവഴിച്ചുവെന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ ഓര്‍ക്കുന്നു. ബിഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ നേതാക്കൾക്കായി കോളനി പണിയാൻ തീരുമാനമെടുത്തപ്പോഴും അദ്ദേഹം ഭൂമിയോ പണമോ സ്വീകരിച്ചിരുന്നില്ല. 1988ൽ അദ്ദേഹം അന്തരിച്ചപ്പോൾ നിരവധി നേതാക്കൾ ആദരാഞ്ജലിയർപ്പിക്കാൻ അദ്ദേഹത്തിന്റെ ഗ്രാമത്തിലെത്തി. അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ അവരെ കണ്ണീരണിയിച്ചു - ഇത്രയും ഉന്നതനായ ഒരാളുടെ വസതി എങ്ങനെ ഇത്ര ലളിതമാകും!
1977ൽ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ സമയത്തെ മറ്റൊരു സംഭവവും അദ്ദേഹത്തിന്റെ ലാളിത്യം പ്രകടമാക്കുന്നു. ഡൽഹിയിലും പറ്റ്നയിലും അന്ന് ജനതാ സർക്കാറായിരുന്നു അധികാരത്തില്‍. ലോക്നായക് ജയപ്രകാശ് നാരായണന്റെ ജന്മദിനം ആഘോഷിക്കാൻ ജനതാ നേതാക്കൾ പറ്റ്നയിൽ ഒത്തുചേര്‍ന്നു. പ്രമുഖ നേതാക്കള്‍ക്കിടയിലൂടെ ഒരു കീറിയ കുർത്ത ധരിച്ച് മുഖ്യമന്ത്രി കർപൂരി ഠാക്കൂർ കടന്നുവന്നു. കർപൂരിക്ക് പുതിയ കുർത്ത വാങ്ങുന്നതിന് പണം സംഭാവന ചെയ്യാൻ ചന്ദ്രശേഖർ തന്റെ സ്വന്തം ശൈലിയിൽ ആളുകളോട് ആവശ്യപ്പെട്ടു. പക്ഷേ, കർപൂരി കർപൂരിയായിരുന്നു - പണം സ്വീകരിച്ചെങ്കിലും അദ്ദേഹം അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ് ചെയ്തത്.
ജന നായക് കർപ്പൂരി ഠാക്കൂറിന് സാമൂഹിക നീതി ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. വിഭവങ്ങൾ ന്യായമായി വിതരണം ചെയ്യപ്പെടുന്നതും സാമൂഹിക നില പരിഗണിക്കാതെ എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള മഹത്തായ ശ്രമങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സമൂഹത്തെ ബാധിച്ച വ്യവസ്ഥാപരമായ അസമത്വങ്ങൾ പരിഹരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.
കോൺഗ്രസ് പാർട്ടി വളരെ പ്രബലമായിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്നിട്ടും, തന്റെ ആദർശങ്ങളോടുള്ള പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. കോൺഗ്രസ് അതിന്റെ സ്ഥാപക തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന് വളരെ നേരത്തെ തന്നെ ബോധ്യപ്പെട്ടതിനാൽ അദ്ദേഹം വ്യക്തമായ കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചു.
1950കളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ജീവിതം ആരംഭിച്ചു. അതിനു ശേഷം അദ്ദേഹം നിയമനിർമാണ സഭകളിൽ അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറി. തൊഴിലാളി വർഗത്തിന്റെയും ചെറുകിട കർഷകരുടെയും യുവാക്കളുടെയും പോരാട്ടങ്ങൾക്ക് ശക്തമായി ശബ്ദമായി മാറി.
വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള വിഷയമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് വിജയത്തിന്റെ പടവുകൾ കയറാൻ സഹായിക്കുന്നതിന് പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വക്താവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എന്ന നിലയിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും അദ്ദേഹം നിരവധി നടപടികൾ സ്വീകരിച്ചു.
ജനാധിപത്യം, സംവാദം, ചർച്ച എന്നിവ കർപ്പൂരിയുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആയിരുന്നു . ചെറുപ്പത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തപ്പോൾ കണ്ട അതേ ആവേശം അടിയന്തരാവസ്ഥയെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുനിന്നപ്പോൾ വീണ്ടും കാണാൻ കഴിഞ്ഞു. ജയപ്രകാശ് നാരായണൻ, ഡോ. റാം മനോഹർ ലോഹ്യ, ചൗധരി ചരൺ സിങ് തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ തനത് കാഴ്ചപ്പാടുകളെ ഏറെ പ്രശംസിച്ചിരുന്നു.
രാജ്യത്തിനായുള്ള ജന നായക് കർപ്പൂരി ഠാക്കൂറിന്റെ ഒരു പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായുള്ള ഉറച്ച പ്രവർത്തനങ്ങളാണ്. അവർക്ക് അർഹമായ പ്രാതിനിധ്യവും അവസരങ്ങളും നൽകപ്പെടും എന്ന പ്രതീക്ഷയോടെ അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ തീരുമാനത്തിന് കനത്ത എതിർപ്പുണ്ടായെങ്കിലും ഒരു സമ്മർദത്തിനും വഴങ്ങിയില്ല. ഒരാളുടെ ജനനം അയാളുടെ വിധി നിർണയിക്കാത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിന് അടിത്തറ പാകുന്ന നയങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി. സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളായിരുന്ന അദ്ദേഹം എന്നാൽ എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. വിദ്വേഷത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹത്തെ യഥാർഥത്തിൽ മഹാനാക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷം, നമ്മുടെ ഗവണ്മെന്റ് ജന നായക് കര്‍പ്പൂരി ഠാക്കൂർ തെളിച്ച പാതകളിലൂടെയാണു നടന്നത്. പരിവര്‍ത്തനാത്മക ശാക്തീകരണം കൊണ്ടുവന്ന നമ്മുടെ പദ്ധതികളും നയങ്ങളും ഇതു പ്രതിഫലിപ്പിക്കുന്നു. കര്‍പ്പൂരി ഠാക്കൂറിനെപ്പോലെ ചുരുക്കം ചില നേതാക്കള്‍ ഒഴികെ, മറ്റുള്ളവര്‍ സാമൂഹിക നീതിക്കു വേണ്ടിയുള്ള ആഹ്വാനം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമായി ഒതുക്കി എന്നതാണ് നമ്മുടെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്.
കര്പ്പൂരിയില് നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നമ്മള് അതു ഫലപ്രദമായ ഭരണ മാതൃകയായി നടപ്പിലാക്കി. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ച ഇന്ത്യയുടെ നേട്ടത്തില്‍ ജന നായക് കര്‍പ്പൂരി ഠാക്കൂർ അഭിമാനിക്കുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും എനിക്കു പറയാന്‍ കഴിയും. സാമ്രാജ്യത്വത്തില്‍ നിന്നും സ്വാന്ത്ര്യം നേടി ഏകദേശം ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. അതേസമയം, ഓരോ പദ്ധതിയും 100 ശതമാനം ഗുണഭോക്താക്കളിലും എത്തുന്നു എന്ന് ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ സാമൂഹിക ക്ഷേമത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വിളിച്ചറിയിക്കുന്നതാണ്. ഇന്ന് ഒബിസി, എസ്സി, എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുദ്ര ലോണ്‍ കൊണ്ട് സംരംഭകരായി മാറുമ്പോള്‍, അത് ഠാക്കൂറിഴെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നിറവേറ്റപ്പെടുന്നു. അതുപോലെ, എസ്സി,എസ്ടി, ഒബിസി സംവരണം നീട്ടാനുള്ള ഭാഗ്യം ലഭിച്ചത് നമ്മുടെ സര്‍ക്കാരിനാണ്. കര്‍പ്പൂരി ഠാക്കൂർ കാണിച്ചുതന്ന പാതയില്‍ പ്രവര്‍ത്തിക്കുന്ന ഒബിസി കമ്മിഷന് (കോണ്‍ഗ്രസ് എതിര്‍ത്തു, ഖേദകരം) രൂപീകരിച്ചതിന്റെ ബഹുമതിയും ഞങ്ങള്‍ക്കുണ്ട്. നമ്മുടെ പ്രധാനമന്ത്രി വിശ്വകർമ പദ്ധതി ഇന്ത്യയിലുടനീളമുള്ള ഒബിസി വിഭാഗത്തില്‍പ്പെട്ട കോടിക്കണക്കിന് ആളുകള്‍ക്ക് സമൃദ്ധിയുടെ പുതിയ വഴിത്താരകള്‍ കൊണ്ടുവരും.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരു വ്യക്തി എന്ന നിലയില്‍, ജന നായക് കര്‍പ്പൂരി ഠാക്കൂറിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. നിര്‍ഭാഗ്യവശാല്‍, താരതമ്യേന ചെറിയ പ്രായമായ 64ാം വയസില്‍ നമ്മള്‍ക്ക് കര്‍പ്പൂരി ജിയെ നഷ്ടപ്പെട്ടു. നമുക്ക് അദ്ദേഹത്തെ ഏറ്റവും ആവശ്യമുള്ളപ്പോള്‍ അദ്ദേഹത്തെ നഷ്ടപ്പെട്ടു. എന്നിട്ടും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിലും മനസിലും അദ്ദേഹം ജീവിക്കുന്നത് തന്റെ പ്രവര്‍ത്തനത്തിലൂടെയാണ്. അദ്ദേഹം ഒരു യഥാർഥ ജനനായകനായിരുന്നു!