ന്യൂഡൽഹി: രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ട കേസിൽ രാജ്യത്തെ വിവിധയിടങ്ങളിലായി റെയ്ഡ്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയാണ് ഏഴ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുന്നത്. കർണാടകയും തമിഴ്നാടും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ 39 സ്ഥലങ്ങളിൽ പരിശോധന. ഇതിൽ 17 പ്രദേശങ്ങളും കർണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയും ലഷ്‌കർ ഇ തൊയ്ബ (എല്‍ഇടി) ഭീകരനുമായ തടിയന്‍റവിട നസീര്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിനുള്ളിൽ വച്ച് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസിൽ 2013 മുതല്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്‍റവിട നസീര്‍ മറ്റ് പ്രതികളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീട് 2017 ല്‍ എല്ലാ പ്രതികളും ബെംഗളൂരു ജയിലില്‍ തടവിലായിരുന്ന വേളയിലാണ് പ്രതികള്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയാറാക്കിയതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞവര്‍ഷം എന്‍ഐഎ നടത്തിയ റെയ്ഡില്‍ 4 വാക്കി-ടോക്കി, 7 പിസ്റ്റളുകൾ, 4 ഗ്രനേഡുകൾ ഒരു മാഗസിന്‍ 45 ലൈവ് റൗണ്ടുകൾ ഉള്‍പ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും ടിച്ചെടുത്തിരുന്നു. ബംഗളൂരുവിലെ കഫേയിലുണ്ടായ സ്ഫോടനത്തിന്‍റെ അന്വേഷണം കഴിഞ്ഞദിവസം എൻഐഎ ഏറ്റെടുത്തിരുന്നു.