മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്‍റെ ബാനറുകളോ പോസ്റ്ററുകളോ പതിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ദഡ്കരി. മഹാരാഷ്ട്രയിലെ വാഷിമിൽ മൂന്ന് ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെ മണ്ഡലമായ നാഗ്പൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചായ നൽകില്ലെന്നും പറഞ്ഞ അദ്ദേഹം അധികാരത്തിൽ വരണമെന്ന് ആഗ്രഹമുള്ളവർ ചെയ്യും അല്ലാത്തവർ ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു. മാത്രമല്ല താൻ കൈക്കൂലി വാങ്ങില്ലെന്നും ആരെയും കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
പോസ്റ്ററുകൾ സ്ഥാപിച്ചും പണം നൽകിയും വോട്ടർമാരെ സ്വാധീനിച്ചും തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചേക്കും. എന്നാൽ താൻ അത്തരം തന്ത്രങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. വോട്ടർമാരുടെ വിശ്വാസവും സ്നേഹവുമുണ്ടെങ്കിലെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ നാഗ്പൂർ ലോക്‌സഭാ മണ്ഡലത്തെയാണ് ഗഡ്കരി പ്രതിനിധീകരിക്കുന്നത്.