പറ്റ്ന: ബിഹാർ മുഖ്യമന്ത്രിയും ജെഡി(യു) നേതാവുമായ നിതീഷ് കുമാർ ഞായറാഴ്ച രാചി സമർപ്പിച്ചേക്കും. രണ്ടു വർഷം നീണ്ടു നിന്ന ആർജെഡി സഖ്യം അവസാനിപ്പിച്ചു കൊണ്ട് ബിജെപിയിലേക്ക് തിരിച്ചു വരുന്നതിന്‍റെ ഭാഗമായാണ് രാജി. അതേ ദിവസം തന്നെ ജെഡി(യു)- ബിജെപി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് അഭ്യൂഹം. രാവിലെ 10 മണിയോടെ രാജി സമർപ്പിച്ചതിനു ശേഷം വൈകിട്ട് 4 മണിയോടെ പുതിയ സർക്കാരിന്‍റെ മുഖ്യമന്ത്രിയായി അധികാരത്തിലേറാനാണ് നിതീഷ് തീരുമാനിച്ചിരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ബിഹാറിലെ മഹാസഖ്യം തകർച്ചയുടെ വക്കിലാണെന്നും കോൺഗ്രസ് നിരന്തരമായി ജെഡി(യു) വിനെ അപമാനിക്കുകയാണെന്നും പാർട്ടി നേതാക്കൾ ആരോപിക്കുന്നു.
പ്രതിപക്ഷ മുന്നണിയായ ഇന്ത്യയും തകർച്ചയുടെ വക്കിലാണ്. പഞ്ചാബിലും പശ്ചിമബംഗാളിലും ഇപ്പോൾ ബിഹാറിലും ഇന്ത്യ സഖം ഇല്ലാതായിരിക്കുന്നുവെന്ന് ജെഡി(യു) ഉപദേഷ്ടാവും വക്താവുമായ കെ.സി. ത്യാഗി അഭിപ്രായപ്പെട്ടു.
അതേ സമയം സംസ്ഥാനത്ത് ഭരണം നില നിർത്താനുള്ള അവസാന ഘട്ട ശ്രമങ്ങളിലാണ് ആർജെഡി.
ഇതു വരെ 10 ജെഡി(യു) എംഎൽഎമാരുമായി ആർജെഡി ബന്ധപ്പെട്ടുവെന്നും അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.