ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയത്തിനെതിരേ പ്രമേയം പാസാക്കാൻ കോൺഗ്രസ്. ചൊവ്വാഴ്ച ചേരുന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പ്രമേയത്തിന് നിർദേശം വയ്ക്കാനാണ് കോൺഗ്രസ് നീക്കം. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമാണിതെന്നാണ് കോൺഗ്രസ് നിലപാട്.
അതേസമയം, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രം നിയോഗിച്ച രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയുടെ യോഗം ഉടനുണ്ടാവും. നിയമമന്ത്രാലയ ഉദ്യോഗസ്ഥർ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച്ച നടത്തി. സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയതിലും കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്‍റെ സമ്മതം വാങ്ങിയാണെന്ന് ബിജെപി പ്രതികരിച്ചു.
ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടു വെയ്ക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളിലടക്കം എതിർപ്പ് ഉയർന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതു വഴി പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസം ഒഴിവാകുമെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.