ന്യൂഡൽഹി: "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതി 25ന് വീണ്ടും യോഗം ചേരും. സമിതിയുടെ രണ്ടാം യോഗമാണിത്.
2029 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മുഴുവൻ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനാകുന്ന ക്രമീകരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ശ്രമത്തിലാണു ജസ്റ്റിസ് ഋതുരാജ് ആവസ്തി അധ്യക്ഷനായ നിയമ പാനൽ.
പഞ്ചായത്തു മുതൽ പാർലമെന്‍റ് വരെ വോട്ടർ പട്ടിക ഏകീകരണമുൾപ്പെടെ സമിതി പരിശോധിക്കുന്നുണ്ട്.
നിലവിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനുകളും വ്യത്യസ്തമായാണ് വോട്ടർപട്ടിക തയാറാക്കുന്നത്.
ഒരേ ജോലിയുടെ ആവർത്തനം ഒഴിവാക്കുന്നതിലൂടെ മനുഷ്യാധ്വാനവും പണച്ചെലവും കുറയ്ക്കാനാകുമെന്നതാണു വോട്ടർപട്ടിക ഏകീകരണത്തിന്‍റെ നേട്ടം.