ന്യൂഡൽഹി: പാർലമെന്റിൽ പുകയാക്രമണം നടത്തിയതിന് അറസ്റ്റിലായ നാലു പ്രതികളെ ഡൽഹി കോടതി ചോദ്യം ചെയ്യാൻ ഏഴു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച ലോക്സഭാ ചേംബറിലേക്കു ചാടിയിറങ്ങിയ ഡി. മനോരഞ്ജൻ, സാഗർ ശർമ, പാർലമെന്റിനു പുറത്ത് പ്രതിഷേധമുയർത്തിയ അമോൽ ഷിൻഡെ, നീലം ദേവി എന്നിവരെയാണു പ്രത്യേക എൻഐഎ കോടതി ജഡ്ജി ഹർദീപ് കൗർ സിറ്റി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. 15 ദിവസത്തേക്കാണു പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ, ഏഴു ദിവസം മതിയെന്നു കോടതി നിർദേശിച്ചു.
ഗുരുഗ്രാമിൽ ഇവർ താമസിച്ച വീടിന്റെ ഉടമസ്ഥൻ വിശാലും (വിക്കിശർമ) ഭാര്യയും ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. പ്രധാന ആസൂത്രകൻ ലളിത് ഝായ്ക്കു വേണ്ടി അന്വേഷണം തുടരുകയാണ്. രാജസ്ഥാൻ- ഹരിയാന അതിർത്തിയിലാണ് ഇയാളുടെ അവസാന ലൊക്കേഷൻ കണ്ടെത്തിയത്. സുരക്ഷാ വീഴ്ചയുടെ പേരിൽ പാർലമെന്റിലെ എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
പ്രതികളുടേത് ഭീകരപ്രവർത്തനമാണെന്നും യുഎപിഎ ചുമത്തിയെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ഷൂസിനുള്ളിലാണ് ഇവർ ആക്രമണത്തിന് ഉപയോഗിച്ച ഗ്യാസ് കാനിസ്റ്റർ ഒളിപ്പിച്ചത്. ഇതിനായി ലക്നൗവിൽ നിന്നു പ്രത്യേകം ഷൂസ് നിർമിച്ചു. മുംബൈ, മൈസൂർ, ലക്നൗ എന്നിവിടങ്ങളിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. തങ്ങൾക്ക് സഹായത്തിന് ആരുമില്ലെന്നു പ്രതികൾ അറിയിച്ചതോടെ ഇവർക്കായി കോടതി നിയമസഹായം ഏർപ്പെടുത്തി.
2001ലെ പാർലമെന്റ് ആക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാർഷികമായ 13നാണ് പ്രതികൾ പാർലമെന്റിനെ നടുക്കി പുകയാക്രമണം നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ലോക്സഭ സമ്മേളിക്കുന്നതിനിടെ സന്ദർശക ഗ്യാലറിയിൽ നിന്നു സഭാതലത്തിലേക്കു ചാടിയ മനോരഞ്ജനും സാഗർശർമയും ഷൂസിലൊളിപ്പിച്ച കാനിസ്റ്റർ പുറത്തെടുത്ത് പ്രയോഗിക്കുകയായിരുന്നു. സഭയിലാകെ മഞ്ഞപ്പുക പടർന്നു. ഇതേസമയം, നീലംദേവിയും അമോൽ ഷിൻഡെയും പാർലമെന്റ് മന്ദിരത്തിനു പുറത്ത് സമാനമായ ആക്രമണം നടത്തിയിരുന്നു.
കേസിൽ രണ്ടു പേർ കൂടി ഉൾപ്പെട്ടതായി പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് ചില സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചെന്നു പൊലീസ്. നാലു പേരെയും ചാണക്യപുരിയിലെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി ഫോഴ്സ് ഓഫിസിലാണു ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ നൽകേണ്ട മൊഴികളെക്കുറിച്ച് പ്രതികൾ പഠിച്ച് ഉറപ്പിച്ചാണ് എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
മുഖ്യ ആസൂത്രകൻ ലളിത് ഝാ, ഭഗത് സിങ്ങിന്റെ ആരാധകനെന്നു പൊലീസ്. കോൽക്കത്തയിൽ താമസക്കാരനായ ഇയാൾ അധ്യാപകനാണ്. ഝായാണ് മറ്റുള്ളവരെ കൃത്യത്തിനു പ്രേരിപ്പിച്ചത്. ഭഗത് സിങ്ങിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിലൂടെയിരുന്നു ഇവരുടെ ബന്ധത്തിനു തുടക്കം. ലളിതും സാഗറും മനോരഞ്ജനും ഒരു വർഷം മുൻപ് മൈസൂരുവിൽ കൂടിക്കാഴ്ച നടത്തി ആക്രമണ പദ്ധതി തയാറാക്കി. നീലം ദേവിയും അമോലും പിന്നീട് ഇവർക്കൊപ്പം ചേർന്നു. വർഷകാല സമ്മേളനത്തിൽ മനോരഞ്ജൻ പാർലമെന്റിൽ സന്ദർശകനായി എത്തിയപ്പോഴാണ് ഷൂസ് പരിശോധിക്കാറില്ലെന്ന് തിരിച്ചറിഞ്ഞത്. ബുധനാഴ്ച നാലുപേർക്കുമൊപ്പം ലളിതും പാർലമെന്റിലെത്തിയിരുന്നു. മറ്റുള്ളവരുടെ ഫോൺ ലളിതിന്റെ കൈയിലായിരുന്നു. കർഷക പ്രശ്നം, മണിപ്പുർ കലാപം, തൊഴിലില്ലായ്മ തുടങ്ങിയവയിൽ നിരാശരായാണ് അക്രമം പ്രവർത്തിച്ചതെന്ന് അമോൽ മൊഴി നൽകിയതായി പൊലീസ് പറയുന്നു.