ഹൈദരാബാദ്: ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഭരണപക്ഷ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി ത്സാർഖണ്ഡ് മുക്തി മോർച്ച. 2 ചാർട്ടേഡ് വിമാനങ്ങളിലാണ് 44 എംഎൽഎമാരെ ഹൈദരാബാദിലെത്തിച്ചത്. ജെഎംഎം എംഎൽഎമാർക്കൊപ്പം ആർജെഡി നിയമസഭാ അംഗങ്ങളും ഉണ്ട്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ എംഎൽഎമാർ സുരക്ഷിതരായിരിക്കുമെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.
തിങ്കാളാഴ്ച ചംപയ് സോറൻ ഭൂരിപക്ഷം തെളിയിക്കുമെന്നും തങ്ങളുടെ എംഎൽഎമാരെ ആരും തട്ടിയെടുക്കില്ലെന്നും കോൺഗ്രസിന്‍റെ മുതിർന്ന വക്താവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇഡി അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ രാജിവച്ചതോടെയാണ് ചംപയ് സോറൻ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ സർക്കാരിലെ ഗതാഗത മന്ത്രിയായിരുന്നു ചംപയ് സോറൻ.