ബംഗളൂരു: കർണാടകത്തിൽ ബിജെപി ഭരണകാലത്തു കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു സുപ്രധാന തീരുമാനം.
മതംമാറാൻ സ്വന്തം ഇഷ്ടപ്രകാരം ആഗ്രഹിക്കുന്നവർ 30 ദിവസത്തിന് മുൻപ് പൊലീസിന് അപേക്ഷ നൽകണമെന്നതുൾപ്പെടെ കർശന നിബന്ധനകളോടെ പുതിയ നിയമം ബിജെപി സർക്കാർ കൊണ്ടുവന്നിരുന്നു.. മതം മാറ്റത്തിന് പ്രേരിപ്പിക്കുന്നവർക്ക് 10 വർഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്തിരുന്നു നിയമത്തിൽ. എന്നാൽ, നിയമം ന്യൂനപക്ഷ വിരുദ്ധമെന്ന് ആരോപണമുയർന്നു. വിവിധ ക്രൈസ്തവ സംഘടനകൾ ഇതിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു.