ന്യൂഡൽഹി: മോദി പരാമർശത്തിലെ അപകീർത്തി കേസിൽ നിയമപോരാട്ടം തുടരുമെന്ന് ഗുജറാത്തിൽ നിന്നും ബിജെപി എംഎൽഎയും പരാതിക്കാരനുമായ പൂർണേഷ് മോദി. കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
''കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു, ഞങ്ങൾ നിയമപോരാട്ടം തുടരും '' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
2019 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ''കള്ളന്മാർക്കെല്ലാം മോദിയെന്ന് പേരുള്ളത് എന്തുകൊണ്ടാണ്'', എന്ന പരാമർശത്തിനെതിരെ പൂർണേശ് മോദി നൽകിയ പരാതിയിലാണ് മാർച്ചിൽ സൂറത്ത് കോടതി രാഹുലിനെ 2 വർഷത്തെ തടവു ശിക്ഷ വിധിച്ചത്. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും രാഹുൽ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.
വിധി സ്റ്റേ ചെയ്തതോടെ രാഹുലിന്‍റെ അയോഗ്യത നീങ്ങും. വിചാരക്കോടതിയിൽ അയോഗ്യതയ്ക്കെതിരേ സമർപ്പിച്ചിരിക്കുന്ന അപ്പീലിൽ വിധി വരും വരെയാണ് സ്റ്റേ.