ന്യൂഡല്‍ഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. പള്ളിയില്‍ സര്‍വേ നടത്തണമെന്ന ആവശ്യവും ഇതോടെ കോടതി നിരസിച്ചു. ഹർജി തള്ളിയ കോടതി ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി.
കൃഷ്ണജന്മഭൂമി സ്ഥലത്ത് പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അവിടെ സര്‍വേ നടത്തുകയും, പള്ളി പൊളിച്ചു നീക്കി കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ തര്‍ക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും കേസ് നിലവിലുള്ളതിനാൽ പൊതുതാല്‍പ്പര്യ ഹര്‍ജി എന്ന നിലയില്‍ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹര്‍ജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. സർവേ നടത്താൻ മൂന്നംഗ അഭിഭാഷക കമ്മീഷണർമാരെ നിയമിക്കാൻ കോടതി തീരുമാനിച്ചു.