ന്യൂഡൽഹി: വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ എം.ശിവശങ്കറിന് സർക്കാർ ആശുപത്രിയിൽ ചികിത്സ നിരസിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ലൈഫ് മിഷൻ കേസിൽ ജാമ്യം തേടിയുള്ള വാദത്തിനിടെ ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാത്തത് എന്തെന്ന് ജസ്റ്റീസ് എം.എം. സുന്ദരേഷ് ഉന്നയിച്ചത് .ശിവശങ്കറിന്‍റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ചികിത്സ വേണമെന്നും ശിവശങ്കറിന് വേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്ത് വാദിച്ചു.
എന്നാല്‍ ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ നിരസിച്ചെന്നും കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം വേണമെന്നും ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നായിരുന്നു ശിവശങ്കറിന്‍റെ അഭിഭാഷകന്‍റെ മറുപടി. ഇതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നിട്ടും സര്‍ക്കാര്‍ ആശുപത്രി മോശമാണ് എന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു. ഇഡി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ചോദിച്ചതോടെ ആഗസ്റ്റ് രണ്ടിലേക്ക് കേസ് മാറ്റി.