ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ എംപിസ്ഥാനത്തു ലോക്സഭയിൽ നിന്ന് പുറത്താക്കിയതിൽ ലോക്സഭാ ജനറൽ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരാണ് ഹർജി പരിഗണിച്ചത്. എന്നാൽ സഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള മഹുവയുടെ ഹർജി ബെഞ്ച് തള്ളി.
മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്വിയാണ് മഹുവയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്. ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭ് എത്തിക്സ് കമ്മിറ്റി എന്നിവർക്കു നോട്ടീസ് അയക്കാനും കോടതി വിസമ്മതിച്ചു. ഹർജിയിൽ മാർച്ച് 11നു വീണ്ടും വാദം കേൾക്കും. എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ലോക്സഭയിൽ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയത്.
അദാനി ഗ്രൂപ്പിനെതിരേ പാർലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിന് ദർശൻ ഹിരാനന്ദാനി എന്ന വ്യവസായിയിൽനിന്നു പണം വാങ്ങിയെന്നാണ് മഹുവയ്ക്കെതിരായ ആരോപണം. ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്താൻ ലോക്‌പാൽ ഉത്തരവിട്ടതായി പരാതി നൽകിയ ബിജെപി എംപി നിഷികാന്ത് ദുബെ അവകാശപ്പെട്ടിരുന്നു.