India

കശ്മീരിൽ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേർത്തു. 6 മണിക്കൂറോളം നീണ്ട യോഗത്തിൽ തീവ്രവാദിക്കൾക്കും അവർക്കു സഹായം നൽകുന്നവർക്കുമെതിരേ കർശന നടപടി സ്വീകരിക്കാനും വരാനിരിക്കുന്ന അമർനാഥ് തീർഥാടന യാത്രയ്ക്ക് സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും അദേഹം നിർദേശിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ 4 സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 9 തീർഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും 7 സുരക്ഷാ ഉദ്യോഗസ്ഥർക്കും മറ്റു നിരവധി പേർക്കും പരിക്കേൽക്കുകയും ചെയ്തു. കത്വ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 2 പാകിസ്ഥാൻ ഭീകരരും കൊല്ലപ്പെട്ടു.

29ന് ആരംഭിച്ച് ഓഗസ്റ്റ് 19ന് അവസാനിക്കുന്ന അമർനാഥ് അടക്കമുള്ള തീർഥാടന യാത്രയ്ക്ക് ശക്തമായ സുരക്ഷാ കവചം നൽകണം. എല്ലാ റൂട്ടുകളുടെയും പ്രധാന സ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. ജമ്മു മേഖലയിൽ വീണ്ടും ഉയർന്നു വരുന്ന ഭീകരത പുനരുജ്ജീവിപ്പിക്കുന്നത് എന്തു വില കൊടുത്തും തടയണം, ശക്തമായ പ്രതികരണം നൽകണം. ഏരിയ ഡൊമിനേഷൻ പ്ലാൻ, സീറോ ടെറർ പ്ലാൻ എന്നിവയിലൂടെ കശ്മീർ താഴ്‌വരയിൽ കൈവരിച്ച വിജയങ്ങൾ ആവർത്തിക്കണം- അമിത് ഷാ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകി.

വൈഷ്ണോദേവി, ശിവ്ഖോരി എന്നിവയുൾപ്പെടെ എല്ലാ തീർഥാടന കേന്ദ്രങ്ങളും സംരക്ഷിക്കാൻ ഏകോപിത ശ്രമങ്ങൾ നടത്തണം. ഹൈവേകളിൽ അധിക സുരക്ഷാ സേനയെ വിന്യസിക്കണം ജമ്മു കശ്മീരിലെ സജീവ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തണം. വിദേശ ഭീകരർ ഉപയോഗിക്കുന്ന താഴ്‌വരയിലെ എല്ലാ നുഴഞ്ഞുകയറ്റ കേന്ദ്രങ്ങളും അടച്ചുപൂട്ടണം.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്റ്റർ തപൻ ദേക്ക, സിആർപിഎഫ് ഡയറക്റ്റർ ജനറൽ അനീഷ് ദയാൽ സിങ്, ജമ്മു കശ്മീർ പൊലീസ് ഡയറക്റ്റർ ജനറൽ ആർ.ആർ. സ്വെയിൻ, മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു