കുറ്റാരോപിതനായാലും കുറ്റവാളിയായാലും ബുൾഡോസർ നീതി പാടില്ല: സുപ്രീം കോടതി 
India

കുറ്റാരോപിതനായാലും കുറ്റവാളിയായാലും ബുൾഡോസർ നീതി പാടില്ല: സുപ്രീം കോടതി

ന്യൂഡൽഹി: ഒരാൾ കുറ്റാരോപിതനോ, ഇനി കുറ്റവാളിയായി തെളിയിക്കപ്പെട്ട ആളോ തന്നെ ആണെങ്കിലും അയാളുടെ വീടോ കെട്ടിടമോ പൊളിച്ചു നീക്കുന്നതിനുള്ള ന്യായമല്ലെന്ന് സുപ്രീം കോടതി. ബുൾഡോസർ നീതിക്കെതിരായ നിലപാട് ആവർത്തിച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം.

അതേസമയം, പൊതുവഴികളിലോ സർക്കാർ ഭൂമിയിലോ വനപ്രദേശത്തോ നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഒരു തരത്തിലുള്ള സംരക്ഷണവും പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങൾ കൈയേറുന്നവരെ സഹായിക്കാനുള്ള ഉത്തരവല്ല ഇതെന്നും കോടതി ആവർത്തിച്ചു.

അനധികൃതമായി നിർമിച്ച രണ്ട് കെട്ടിടങ്ങളിൽ ഒന്നിനെതിരേ മാത്രം നടപടിയെടുക്കുന്നതിന് ക്രിമിനൽ കുറ്റം അടിസ്ഥാനമാകാൻ പാടില്ല. എല്ലാ മതവിഭാഗങ്ങൾക്കും സമുദായങ്ങൾക്കും തുല്യമായും രാജ്യവ്യാപകമായും ബാധകമാകുന്ന വിധത്തിലുള്ള മാർഗനിർദേശങ്ങൾ ഇക്കാര്യത്തിൽ ആവശ്യമാണെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും കെ.വി. വിശ്വനാഥനും ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കായി കോടതിയിൽ ഹാജരായ സോളിസിറ്റർ തുഷാർ മേത്ത ഇക്കാര്യത്തിൽ എതിർവാദം ഉന്നയിച്ചില്ല. കെട്ടിടം തകർപ്പെട്ട സംഭവങ്ങളിൽ ഭൂരിപക്ഷവും നിയമപരമായി തന്നെയാണ് നടത്തിയതെന്നും, രണ്ട് ശതമാനം മാത്രമാണ് ബുൾഡോസർ നീതിയുടെ ഗണത്തിൽപ്പെടുത്താൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം പൊളിക്കാനുള്ള നടപടിക്ക് മുൻകൂർ നോട്ടീസ് നൽകണം. പത്തു ദിവസത്തെ സാവകാശവും അനുവദിക്കണം. ബന്ധപ്പെട്ട കക്ഷിക്ക് നേരിട്ട് കൈമാറാൻ സാധിക്കുന്നില്ലെങ്കിൽ മാത്രമേ നോട്ടീസ് കെട്ടിടത്തിൽ പതിപ്പിക്കാവൂ എന്നും തുഷാർ മേത്ത പറഞ്ഞു.

ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാന്‍; താക്കീത് നൽകി യുഎസ്

ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം

ശുക്രയാൻ 1 വിക്ഷേപണം 2028 മാർച്ച് 29ന്

മുഖ്യമന്ത്രിയുമായി അഭിമുഖം: ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'

രജിസ്ട്രേഷൻ ഇല്ലാതെയുള്ള ഡോക്‌ടർ പ്രാക്റ്റീസ് കുറ്റകരം: മന്ത്രി വീണാ ജോർജ്