ന്യൂഡൽഹി: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി 26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വൈദ്യ പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിനും ഗര്‍ഭിണിക്കും ഒരു വൈക്യലവുമില്ലെന്ന എയിംസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ നടപടി.
ഹൃദയമിടിപ്പ് നിശ്ചലമാക്കാന്‍ കോടതിക്കു സാധ്യമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അമ്മയായ തനിക്ക് ഇനിയൊരു കുഞ്ഞിനെക്കൂടി വളര്‍ത്താന്‍ മാനസികവും ശാരീരികവുമായ പ്രാപ്തിയില്ലെന്നായിരുന്നു യുവതിയുടെ വാദം. രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനശേഷം പ്രസവാനന്തര മാനസികസംഘർഷം അനുഭവിക്കുന്നുണ്ടെന്നും യുവതി പറഞ്ഞിരുന്നു.
ഹര്‍ജി പരിഗണിച്ച കോടതി കഴിഞ്ഞ ഒമ്പതിന് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി. എന്നാല്‍ വിദഗ്ധസംഘത്തിന്‍റെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ ഹർജി വീണ്ടും പരിഗണിച്ചു. ഇതിൽ ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഹിമ കോഹ്‌ലി എന്നിവരുടെ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതോടെ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് കേസ് പരിഗണിക്കുകയായികുന്നു.
24 ആഴ്ചയാണു നിയമപരമായി ഗർഭഛിദ്രം അനുവദിക്കുന്ന കൂടിയ കാലാവധിയെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ 26 ആഴ്ചയും അഞ്ച് ദിവസവും വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നതു ഗർഭഛിദ്ര നിയമത്തിന്‍റെ ലംഘനമാകുമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.