തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിൽ മൊബൈൽ ഫോണും ബ്ലൂടൂത്തും ഉപയോഗിച്ച് കോപ്പിയടി നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ഹരിയാന സ്വദേശികളായ സുനിൽകുമാർ, സുമിത്കുമാർ എന്നിവരാണ് അറസ്റ്റിലായത്. ടെക്നീഷ്യൻ ബി തസ്തികയിലേക്കായിരുന്നു ഞായറാഴ്ച പരീക്ഷ നടന്നത്. കോട്ടൺഹിൽ, പട്ടം സെന്റ് മേരീസ് സ്കൂളുകളിലായി ആയിരക്കണക്കിന് ഉദ്യേഗാർഥികളാണ് പരീക്ഷയ്ക്കെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്താനും കോപ്പിയടിക്കാനും ഉത്തരേന്ത്യൻ സ്വദേശികൾ ശ്രമം നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പരീക്ഷാ ഹാളിൽ കർശന പരിശോധനയ്ക്ക് പൊലീസ് നിർദേശം നൽകിയിരുന്നു.
കോട്ടൺഹിൽ സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെയാണ് സുനിൽകുമാർ പരീക്ഷാഹാളിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാരുടെ പിടിയിലായത്. ദേഹത്ത് മൊബൈൽ ക്യാമറയൊളിപ്പിച്ചാണ് ഇയാൾ പരീക്ഷ ഹാളിൽ കയറിയത്. ചോദ്യപേപ്പർ ലഭിച്ചയുടനെ സ്ക്രീൻ റെക്കോഡർ വഴി ചോദ്യ പേപ്പറിന്റെ ഫോട്ടോ എടുത്തു പുറത്തേക്ക് അയച്ചു. അതിനു ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബ്ലുടൂത്ത് സ്പീക്കർ വഴി കേട്ടെഴുതുകയായിരുന്നു. 79 ചോദ്യങ്ങൾക്ക് ഇയാൾ ഉത്തരമെഴുതുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങിയവ ഇയാളിൽ നിന്ന് കണ്ടെടുത്തു. മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ദേഹത്ത് ബെൽറ്റുപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. കംപ്യൂട്ടർ, കാൽക്കുലേറ്റർ, മൊബൈൽ ഫോൺ, ഹെഡ്ഫോൺ, സ്മാർട്ട്വാച്ച് തുടങ്ങി പെൻസിൽ ബോക്സിന് വരെ നിരോധനമുണ്ടായിരുന്ന പരീക്ഷയിലാണ് കോപ്പിയടി നടന്നത്. സംഘടിതമായ ചോദ്യപേപ്പർ ചോർത്തലും കോപ്പിയടിയുമാണ് നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.ഹരിയാനയിൽ നിന്നുള്ള കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് പൊലീസ് തീരുമാനം. പരീക്ഷയിൽ ആൾ മാറാട്ടം നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.മെഡിക്കൽ കോളെജ് , മ്യൂസിയം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റ് ചെയ്ത സുമിത്ത് സാങ്കേതിക വിദ്യയിൽ ഹൈടെക്ക് എന്നും പൊലീസ് പറയുന്നു. ഇയാൾ വയറിൽ കെട്ടി വച്ചിരുന്നത് പഴയ മൊബൈൽ ഫോൺ ആയിരുന്നു. പരീക്ഷ ഹാളിൽ വച്ച് ഇതിന്റെ കവർ പൊളിച്ച് ക്യാമറ മാത്രം വയറിന് ഉള്ളിലൂടെ ഷർട്ടിന്റെ ബട്ടൺ ദ്വാരത്തിൽ എത്തിച്ചു. കൈയിൽ കരുതിയിരുന്ന വളരെ ചെറിയ റിമോട്ട് അമർത്തി ചോദ്യങ്ങൾ സ്കാൻ ചെയ്തു സ്റ്റോറേജ് സെന്ററായ ക്ലൗഡിൽ സ്റ്റോർ ചെയ്തു. എന്നിട്ട് ഉത്തരങ്ങൾ ലഭിക്കാനായി കാത്തിരുന്നു. ഇതിനിടയിൽ പരീക്ഷ ഹാളിൽ ഉണ്ടായിരുന്ന അധ്യാപകൻ പിടികൂടിയതിനാൽ ഒരു ചോദ്യത്തിനും ശരി ഉത്തരം എഴുതാൻ സാധിച്ചില്ല. നേരത്തെയും ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.