ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വിവിധ കാലാവസ്ഥാ ഏജൻസികൾ ഉഷ്ണതരംഗത്തിനു സാധ്യത പ്രവചിച്ചതിന്‍റെ പശ്ചാത്തലത്തിൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ചർച്ചചെയ്യാനാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
തീവ്ര ഉഷ്ണ തരംഗങ്ങൾ അതിതീവ്ര ഉഷ്ണ തരംഗമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഉത്തർപ്രദേശ്, ബിഹാർ, തമിഴ്‌നാട്, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ, ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇനിയും ചൂട് വർധിക്കും. ഇതിനോടകെ തന്നെ ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ സൂര്യാതപമേറ്റ് മരണങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
യുപിയും ബില്ലിയയിലും ചൂടിൽ 54 പേരാണ് മരിച്ചത്. 400 ൽ അധികം പേർ ചികിത്സ തേടി. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മധ്യവേനലവധി നീട്ടി. എല്ലാ സംസ്ഥാനങ്ങളും മുൻകരുതലുകൾ പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.