ചെന്നൈ: സിനിമാ നിർമ്മാണ കമ്പനിയായ ലൈക്കയ്ക്ക് നൽകാനുള്ള പണം എന്തുകൊണ്ട് നൽകുന്നില്ലെന്ന് നടൻ വിശാലിനോട് ഹൈക്കോടതി. പണം തിരികെ നൽകാൻ വിശാലിനോട് ആവശ്യപ്പെടാൻ ഉത്തരവിടണമെന്ന ലൈക്കയുടെ ഹർജിയിലാണ് കോടതിയുടെ ചോദ്യം.
വിശാലിന്‍റെ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്കു വേണ്ടി ഫിനാൻഷ്യർ അൻപുച്ചെഴിയനിൽ നിന്ന് ലൈക്ക 21.29 കോടി രൂപ വായ്പയായി വാങ്ങിയിരുന്നു. തുടർന്ന് മുഴുവൻ തുകയും തിരിച്ചടയ്ക്കും വരെ വിശാലിന്‍റെ ചിത്രങ്ങളുടെ അവകാശം നൽകാമെന്ന് ഇരുവരും കരാർ വച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് വിശാലിന്‍റെ കമ്പനി 'വീരമേ വാഗൈ ചൂടും' എന്ന ചിത്രം റിലീസ് ചെയ്തതിനെതിരെയാണ് ലൈക്ക ഹൈക്കോടതിയെ സമീപിച്ചത്.
വിശാൽ നൽകാനുള്ള തുകയുടെ പകുതി എങ്കിലും കെട്ടിവയ്ക്കാൻ നിർദേശിക്കണമെന്നാണ് ലൈക്കയുടെ ആവശ്യം. ണം നൽകാൻ തയാറാണെന്നും സാവകാശം വേണമെന്നുമുള്ള വിശാലിന്‍റെ ആവശ്യപ്രകാരം ഹർജി വീണ്ടും പരിഗണിക്കുന്നതിനായി നവംബർ ഒന്നിലേക്ക് മാറ്റി.