ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിലെ ചർച്ചയ്ക്കുശേഷം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു നേരേ ഫ്ലയിങ് കിസ് മുദ്ര കാണിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഭരണപക്ഷത്തെ വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകി. രാഹുലിന്റേത് അനുചിതമായ അംഗവിക്ഷേപമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് 20ലേറെ വനിതാ എംപിമാരാണു സ്പീക്കറെ സമീപിച്ചത്. കേന്ദ്ര മന്ത്രിമാരായ ശോഭ കരന്ത്ലജെ, ദർശന ജർദോഷ് എന്നിവരും പരാതിയിൽ ഒപ്പുവച്ചിട്ടുണ്ട്.
രാഹുലിന്റെ പെരുമാറ്റം സഭയ്ക്കു കളങ്കമുണ്ടാക്കുന്നതാണെന്നും വനിതാ അംഗങ്ങളുടെ അന്തസിനെ മോശമാക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. പാർലമെന്റിൽ ഇത്രയും സ്ത്രീവിരുദ്ധമായ പെരുമാറ്റം ആരിൽ നിന്നും ഇതുവരെയുണ്ടായിട്ടില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. സ്മൃതിയുടെ പ്രസംഗം കേൾക്കാൻ ബിജെപി അംഗങ്ങൽ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം രണ്ടു ചുവട് മുന്നോട്ടുവച്ചശേഷം ഫ്ലയിങ് കിസ് മുദ്ര കാണിക്കുകയായിരുന്നെന്നു ശോഭ കരന്ത്ലജെ. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ തെറ്റുണ്ടെന്നും അവർ.
എന്നാൽ, രാഹുൽ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും കോൺഗ്രസ് അംഗം ഗീത കൗഡ പറഞ്ഞു. സ്മൃതി ഇറാനിക്കു രാഹുൽ ഫോബിയയാണെന്നു മാണിക്യം ടഗോർ പരിഹസിച്ചു. രാഹുൽ മാനവികതയുടെയും സ്നേഹത്തിന്റെയും മുദ്രയായാണ് അങ്ങനെ ചെയ്തതെന്നും അതിനെ തെറ്റായി കണ്ടവരുടെ മനസിലാണു കുഴപ്പമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുലിന്റെ പ്രതികരണം സ്നേഹത്തിന്റെ പ്രതീകം മാത്രമാണെന്നും അതിൽ മോശമായി ഒന്നുമില്ലെന്നും ശിവസേനാ അംഗം പ്രിയങ്ക ചതുർവേദിയും പറഞ്ഞു. രാഹുൽ ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്നു ബിജെപി എംപി ഹേമമാലിനി പറഞ്ഞു. എന്നാൽ, കാണാത്ത ഹേമമാലിനിയും പരാതിയിൽ ഒപ്പുവച്ചെന്ന് കോൺഗ്രസ് നേതാവ് ബി.വി. ശ്രീനിവാസ് പരിഹസിച്ചു.