ന്യൂഡൽഹി : രാജ്യത്ത് ഗാർഹിക ഉപയോക്താക്കൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 200 രൂപയാണു ബുധനാഴ്ച മുതൽ കുറയുന്നത്. കഴിഞ്ഞദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണു പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാൻ തീരുമാനമെടുത്തത്.
ഇതോടെ 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില 1110 രൂപയിൽ നിന്നു 910 രൂപയായി കുറഞ്ഞു. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിലുള്ളവർക്ക് പാചകവാതക സിലിണ്ടറിന് 400 രൂപയുടെ ഇളവ് ലഭിക്കും. ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കായിരിക്കും സിലിണ്ടർ ലഭിക്കുക. ഈ പദ്ധതിയിൽ പെടുത്തി 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് വിലക്കുറവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന്റെ സമർദവും വില കുറയ്ക്കാനുള്ള കാരണമായി. സ്വന്തം കസേര ആടിത്തുടങ്ങിയെന്നു വ്യക്തമായപ്പോൾ നരേന്ദ്ര മോദി എടുത്ത തീരുമാനമാണിതെന്നും കോൺഗ്രസ് ആരോപിച്ചു.
എന്നാൽ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണു പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചതെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ-ഓണം സമ്മാനമാണിത്. ക്ഷേമത്തിനു വേണ്ടിയുള്ള പ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. നിരവധി കുടുംബങ്ങൾക്കു സന്തോഷം പകരുന്ന തീരുമാനമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു.
പാചകവാതക വില കുറച്ചതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ധനവില കുറയ്ക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. കേന്ദ്ര സർക്കാർ ഇന്ധനവില ഇളവ് ചെയ്യുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും, എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നതിനാലും മറ്റു നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നതിനാലും ഈ ശ്രമങ്ങൾ വിജയിച്ചിട്ടില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.