കുവൈറ്റ് സിറ്റി: മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സ്ഥിരീകരിച്ച് കുവൈറ്റ്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറിയിൽ സൂക്ഷിച്ച പാചക വാതക സിലണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നു. ഷോർട്ട് സർക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈത്ത് അഗ്നിരക്ഷാ സേന വ്യക്തമാക്കി.
ദുരന്തസ്ഥത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് അപകട കാരണം വ്യക്തമായത്. ഫ്ലാറ്റിലെ മുറികൾ തിരിക്കാനായി ഉപയോഗിച്ച വസ്തുക്കൾ പെട്ടെന്ന് തീപടർന്നു പിടിക്കാൻ കാരണമായി. ഇവ കത്തിയത് വലിയ തോതിൽ പുകയുണ്ടാക്കുകയും ചെയ്തു. ഈ പുക അതിവേഗം മുകളിലേക്ക് പടരുകയും ചെയ്തു.
ആറുനില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവ സമയം 176 പേരായിരുന്നു ക്യാംമ്പിലുണ്ടായിരുന്നത്. അപകടമുണ്ടായ സമയവും അപകടത്തിന്‍റെ വ്യാപ്തി കൂടാൻ കാരണമായെന്നും ഉദ്യോഗസ്ഥർ പറയുന്നു. പുലർച്ചെ നാലരയോടെ തീ പടരുമ്പോൾ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടർന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണ് മരണസംഖ്യ വർധിപ്പിച്ചത്. പൊള്ളലേറ്റ് മരിച്ചവർ 2 പേർ മാത്രമാണ്. ബാക്കി 48 പേരും പുക ശ്വസിച്ചാണ് മരിച്ചതെന്നും എൻബിടിസി കമ്പനി പ്രതിനിധി അറിയിച്ചു.