കുവൈറ്റ് സിറ്റി: ബുധനാഴ്ച പുലർച്ചെ കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (48), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്ജിത് (34), പൊന്മലേരി സ്വദേശി കേളു (51), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) , കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്‍റെ പുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36),കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നടക്കം മരിച്ചവരിൽ 41 പേർ ഇന്ത്യക്കാരാണെന്നു റിപ്പോർട്ട്.196 തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. 146 പേരെ രക്ഷിച്ചെന്ന് അധികൃതർ. 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 50 -ലധികം പേരില്‍ മൂപ്പതോളം പേർ മലയാളികളാണ്.
കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന്‍റെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്. തൊഴിലാളികൾ ഭൂരിപക്ഷവും ഉറക്കത്തിലായിരുന്നു. തീയും പുകയും നിറഞ്ഞപ്പോഴാണ് പലരും ഉണർന്നത്. ചിലർ താഴേക്കു ചാടി. കോണിപ്പടിക്കു സമീപമായിരുന്നു മൃതദേഹങ്ങളിൽ ഭൂരിപക്ഷവും.
തൊഴിലാളി ക്യാമ്പിലുണ്ടായ തീ പിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. മൃതദേഹങ്ങൾ ഉടൻ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര‍്‍ത്തി വർധൻ സിങ് പറഞ്ഞു. കാര്യങ്ങൾ വേഗത്തിലാക്കാൻ മന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടു.