ന്യൂഡൽഹി: ആയിരക്കണക്കിന് കോടീശ്വരന്മാർ ഇന്ത്യ ഉപേക്ഷിച്ചു പോകുന്നതായി റിപ്പോർട്ട്. 2024ൽ ഇതു വരെ 4300 കോടീശ്വരന്മാരാണ് ഇന്ത്യ വിട്ടത്. ഇന്‍റർനാഷണൽ ഇൻവെസ്റ്റ്മെന്‍റ് മൈഗ്രേഷൻ അഡ്വൈസറി ഫേമായ ഹെൻലി ആൻഡ് പാർട്നേഴ്സാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും യുഎഇയിലേക്കാണ് ചേക്കറിയതെന്നും റിപ്പോർട്ടിലുണ്ട്. 2023 ൽ മാത്രം 5100 ഇന്ത്യൻ കോടീശ്വരന്മാരാണ് രാജ്യം വിട്ട് വിദേശത്തേക്ക് കുടിയേറിയത്.
സ്വന്തം രാജ്യം വിട്ട് വിദേശത്തേക്ക് പോകുന്ന അതിസമ്പന്നരുള്ള രാജ്യങ്ങളുടെ ആഗോളതലത്തിലുള്ള കണക്കെടുക്കാൻ അതിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഒന്നാം സ്ഥാനം ചൈനയ്ക്കും രണ്ടാം സ്ഥാനം ബ്രിട്ടനുമാണ്.
ബിസിനസ് താത്പര്യത്തിന്‍റെ പുറത്താണ് സമ്പന്നരിൽ അധികവും രാജ്യം വിടുന്നത്. രണ്ടാം വീട് എന്ന രീതിയിൽ ഇന്ത്യയിലേക്ക് വന്നു പോയിക്കൊണ്ടിരിക്കും.
രാജ്യം വിട്ട് മറ്റൊരിടത്തേക്ക് പോകുന്ന സമ്പന്നർ വിദേശനാണ്യത്തിന്‍റെ വലിയൊരു സ്രോതസ്സാണ്. പക്ഷേ ഇങ്ങനെ സമ്പന്നർ നാടു വിടുന്നതൊന്നും ഇന്ത്യയെ കാര്യമായി ബാധിക്കില്ല. കാരണം ഇത്തരത്തിൽ നഷ്ടപ്പെടുന്ന വ്യക്തികളേക്കാൾ കൂടുതൽ വ്യക്തികളാണ് രാജ്യത്ത് സമ്പന്നരായി മാറുന്നതെന്നാണ കണക്കുകൾ സൂചിപ്പിക്കുന്നത്.