ജോ ബൈഡൻ File
World

ദൈവം പറഞ്ഞാലേ പിന്മാറൂ, എന്നെക്കാൾ യോഗ്യരായി മറ്റാരുമില്ല: ബൈഡൻ

വാഷിങ്ടൺ: തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുള്ള വാദം തള്ളി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ദൈവം പറഞ്ഞാലേ താൻ മത്സരരംഗത്തുനിന്നു പിന്മാറുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അറ്റ്‌ലാന്‍റയിൽ കഴിഞ്ഞയാഴ്ച റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയായ മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ടിവി സംവാദത്തിൽ ബൈഡന്‍ നടത്തിയതു മോശം പ്രകടനമാണെന്ന വിലയിരുത്തൽ വന്നിരുന്നു. പിന്നാലെ ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാകുന്നതിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് അണികളും ചില നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

ജനങ്ങൾ ഉറ്റുനോക്കിയിരുന്ന ആദ്യ ചാനൽ സംവാദം പരാജയപ്പെട്ടത് ബൈഡനെയും ഡെമോക്രാറ്റുകളെയും ഭീതിപ്പെടുത്തിയിരിക്കുകയാണ്. ആ ക്ഷീണം മാറ്റാൻ വിവിധ അഭിമുഖ പരമ്പരകളാണു ബൈഡനു വേണ്ടി ഡെമോക്രാറ്റ് പാർട്ടി ഒരുക്കിയിരിക്കുന്നത്.

പാർട്ടിയിൽ ഉയർന്നു വരുന്ന എതിർപ്പ് ഇല്ലാതാക്കാൻ കൂടിയാണ് എബിസി ന്യൂസിന്‍റെ അഭിമുഖത്തിലൂടെ ബൈഡൻ ക്യാംപ് ശ്രമിച്ചത്. ട്രംപുമായുള്ള ആദ്യ സംവാദ ദിവസം താൻ ക്ഷീണിതനായിരുന്നെന്നും അസുഖബാധിതനായിരുന്നു എന്നുമാണു പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അഭിമുഖത്തിൽ ബൈഡൻ വിശദീകരിക്കുന്നത്. ഈ ലോകം നയിക്കുന്നത് താനാണെന്നും പ്രസിഡന്‍റാകാൻ തന്നേക്കാൾ യോഗ്യനായ മറ്റൊരാളില്ലെന്നും ബൈഡൻ അഭിമുഖത്തിൽ അവകാശപ്പെടുന്നു.

അതേസമയം, മാനസിക ആരോഗ്യത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചതുമില്ല.

ട്രംപുമായുള്ള സംവാദത്തിന്‍റെ തലേന്നു ക്ഷീണിതനായിരുന്നു. സംവാദത്തിനു തയാറാകുന്നതിനെ അതു ബാധിച്ചു. എനിക്കൊപ്പം ഡോക്റ്റർമാർ എപ്പോഴുമുണ്ട്. കൊവിഡ് പരിശോധന നടത്തിയോ എന്നു ഞാൻ അവരോടു ചോദിച്ചിരുന്നു. അണുബാധയുണ്ടെന്നു കണ്ടെത്തി. എന്നാൽ അതു വൈറസ് കാരണമായിരുന്നില്ല. കടുത്ത ജലദോഷമായിരുന്നു. ഡെമോക്രാറ്റ് പാർട്ടിയിലെ പ്രമുഖ നേതാക്കന്മാർ ആരും മത്സരത്തിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടിട്ടില്ല. ദൈവം വന്നു പറഞ്ഞാലേ മത്സരത്തിൽ നിന്നു പിന്മാറൂ. സംവാദത്തിൽ ട്രംപ് 28 തവണ നുണ പറഞ്ഞു– അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു