ഹേഗ്: അഭയാർഥി പ്രവാഹം തടയാനുള്ള ശ്രമം പരാജയപ്പെട്ട് ഡച്ച് സർക്കാർ നിലം പതിച്ചു. നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി മാർക് റുട്ടെയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവയ്ക്കാൻ നിർബന്ധിതമായി. പ്രതിസന്ധി പരിഹരിക്കാൻ വിവിധ സഖ്യകക്ഷികളുമായി റുട്ടെ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അടുത്ത കാലത്തായി നെതർലൻഡ്‌സിൽ അഭയാർഥി - കുടിയേറ്റ വിഷയത്തിൽ ഭിന്നത രൂക്ഷമായിരുന്നു. ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പാർട്ടികൾക്ക് കഴിഞ്ഞില്ല. റുട്ടെയുടെ യാഥാസ്ഥിതിക പാർട്ടി അഭയാർഥി പ്രവാഹം നിയന്ത്രിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, ഭരണ മുന്നണിയിലെ നാലു പാർട്ടികളിൽ രണ്ടെണ്ണം ഇതിനെ ശക്തമായി എതിർത്തു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
അഭയാര്‍ഥി പ്രശ്നവുമായി ബന്ധപ്പെട്ട് റുട്ടെ നടത്തിയ ഇടപെടലുകൾ സഖ്യകക്ഷികളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു, മാത്രമല്ല അഭയാർഥി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും റുട്ടെയ്ക്കു തിരിച്ചടിയായി.
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനാകാത്തതിനെ തുടർന്ന് രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് വെള്ളിയാഴ്ച്ച വൈകിട്ട് തന്നെ റുട്ടെ രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വരെ കാവൽ പ്രധാനമന്ത്രിയായി അദ്ദേഹം തുടരും.