ഗാസ : ഇസ്രയേൽ സേന ഗാസയിലെ ഹമാസിന്‍റെ ടണലുകളിലേക്ക് കടൽവെള്ളം പമ്പ് ചെയ്യുന്നതായി റിപ്പോർട്ടുകൾ. ഹമാസിന്‍റെ ഒളിത്താവളങ്ങളായ ഭൂഗർഭ ടണലുകൾ ഗാസയിൽ ഉടനീളം വ്യാപിച്ചു കിടക്കുന്നുണ്ട്. അതു നശിപ്പിക്കുകയും ഒളിച്ചിരിക്കുന്നവരെ പുറത്തു കടത്തുക എന്ന ഉദ്ദേശ്യത്തോടെയുമാണ് ഇസ്രയേൽ യുദ്ധത്തിൽ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുന്നത്. ഈ പ്രവർത്തിയെ ഗുഡ് ഐഡിയ എന്നു മാത്രം വിശേഷിപ്പിച്ച ഇസ്രയേൽ സേന ചീഫ് ലഫ്റ്റനന്‍റ് ജനറൽ ഹെർസി ഹലേവി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
ടണൽ ശൃംഖലയിൽ കടൽവെള്ളം നിറയ്ക്കുന്ന യുദ്ധതന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായും, ആദ്യഘട്ടം വിജയമാണെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പൂർണ വിജയത്തിലെത്താൻ കൂടുതൽ സമയം വേണ്ടിവരും. അതേസമയം ഈ പ്രവർത്തി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ ബന്ദികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി കൃത്യമായ വിവരങ്ങളുടെയും പദ്ധതിയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ടണലുകൾ കടൽവെള്ളം നിറയ്ക്കുന്നതെന്നാണ് സേനയുടെ വിശദീകരണം.
യുദ്ധം ആരംഭിച്ചതിനു ശേഷം 800ഓളം ടണൽ ഷാഫ്റ്റുകൾ കണ്ടെത്തിയതായി ഇസ്രയേൽ സേന കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിൽ 500 എണ്ണം ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞു. രണ്ടു ദിവസം മുമ്പ് ഗാസ നഗരത്തിലെ ഷാറ്റ്സി അഭയാർഥി ക്യാംപിനു സമീപം അഞ്ച് വാട്ടർ പമ്പുകൾ ഇസ്രയേൽ സേന സ്ഥാപിച്ചിരുന്നു. എന്നാൽ വെള്ളപ്പൊക്കം ഉൾപ്പടെയുള്ളവയെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലാണ് ഹമാസിന്‍റെ ടണലുകളുടെ രൂപകൽപ്പനയെന്ന് ഹമാസ് വക്താവ് ഒസാമ ഹംദാൻ വ്യക്തമാക്കിയിരുന്നു.